'ഇപ്പോള്‍ ഇവിടെ വന്നുപോയത് മോഹന്‍ലാല്‍ തന്നെയല്ലേ? ലാലേട്ടന്‍ വന്നുപോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു'
"പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട!"
താന്‍ കൂടി ഭാഗമായ എക്കോ സ്‍പിരിച്വല്‍ കമ്യൂണില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയ ദിവസത്തെക്കുറിച്ച് പറയുകയാണ് എഴുത്തുകാരന്‍ ആര്‍ രാമാനന്ദ്. കാടും മലയും ഒരു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ നടന്നുകണ്ട അദ്ദേഹം വന്നത് 'മോഹന്‍ലാല്‍' തന്നെയോ എന്ന സംശയം പോലും മറ്റുള്ളവരില്‍ ഉയര്‍ത്തിയെന്ന് രാമാനന്ദ് പറയുന്നു. മോഹന്‍ലാലിന്‍റെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം അനുഭവം പങ്കുവച്ചത്.
മോഹന്‍ലാലിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് രാമാനന്ദ്
ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ, ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ...? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്‍റെ മറുപടി. ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട!
ലാലേട്ടൻ കൃത്യസമയത്ത് എത്തി, പ്രാതലുണ്ടു, നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും, ഏല ചോലയും, വനചോലയും, വെള്ള ചാട്ടവും, നടന്നു കണ്ടു, എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്‍റെ ഉത്സാഹവും, ആകാംഷയും, ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു... ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി, ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു... എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു.... ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി..... ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ ചോദിച്ചു... ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ? എനിക്കിന്നും അതിനുത്തരമില്ല....
സ്റ്റേഹം ലാലേട്ടാ ...
ആർ രാമാനന്ദ്
ഋതംഭര എക്കോ സ്‍പിരിച്വല്‍ കമ്മ്യൂൺ
വാഗമൺ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona