അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.
തെന്നിന്ത്യൻ സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്- കമൽഹാസൻ ഒന്നിക്കുന്ന പുതിയ പ്രോജക്ട്. 46 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. പക്ഷെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വെങ്കട് പ്രഭുവായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. വിജയ് നായകനായെത്തിയ 'ഗോട്ട്' ആയിരുന്നു വെങ്കട് പ്രഭുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ആഴ്ചയിൽ നടന്ന സൈമ അവാർഡ്സിനിടെയായിരുന്നു കമൽഹാസൻ ഔദ്യോഗികമായി ചിത്രത്തെ കുറിച്ച് സംസാരിച്ചത്.
എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് രജനികാന്ത് പറയുന്നത്. ചിത്രത്തിൻറെ കഥ തീരുമാനിച്ചിട്ടില്ലെന്നും, സംവിധായകൻ ആരാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് പറയുന്നു. അതേസമയം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ ഇരുവരുടെയും ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.
'ഒരാൾ മറ്റൊരാളുടെ ചിത്രം നിർമിക്കണമെന്ന് ആഗ്രഹിച്ചിരുന്നു...': കമൽഹാസൻ
"ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ഒരു ബിസ്കറ്റ് രണ്ടാക്കി പങ്കുവെച്ച് കഴിച്ചിരുന്നവരാണ്. ഓരോരുത്തർക്കും വേറെ വേറെ ബിസ്കറ്റ് വേണമെന്നായപ്പോൾ അങ്ങനെ വാങ്ങിക്കഴിച്ചു. ഇപ്പോൾ വീണ്ടും ഒരു ബിസ്കറ്റ് പകുത്ത് കഴിക്കാൻ പോകുന്നുവെന്ന സന്തോഷമുണ്ട്. ഞങ്ങൾ വീണ്ടും ഒരുമിക്കാൻപോകുന്നു. ഞങ്ങൾക്കുള്ളിലെ മത്സരമെന്നത് പ്രേക്ഷകരുണ്ടാക്കിയതാണ്. ഞങ്ങൾക്കത് മത്സരമേയായിരുന്നില്ല, ഞങ്ങൾ ഒരുമിക്കുന്നു എന്നത് ബിസിനസ് തലത്തിൽ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾക്കത് ഇപ്പോഴെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടല്ലോ എന്ന രീതിയിലാണ്. അങ്ങനെ നടക്കട്ടെ. പരസ്പരം ഒരാൾ മറ്റൊരാളുടെ ചിത്രം നിർമിക്കണം എന്നത് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോൾവേണ്ട എന്നുപറഞ്ഞ് ഞങ്ങൾ തന്നെ അക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞാൻ പുതിയ ഓഫീസ് നിർമിച്ചപ്പോൾ എപ്പോൾ സിനിമ ചെയ്യും എന്ന് ചോദിച്ചയാളാണ് രജനി. ഞങ്ങളിൽ പ്രതീക്ഷവെച്ചതിന് നന്ദി. ഇനി ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്." കമൽഹാസൻ പറഞ്ഞു.



