ജൂഡ് ആന്തണി ജോസഫിനോട് 2018നെ കുറിച്ച് രജനികാന്ത്.
ഓസ്‍കറിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടിയും 2018 നേടി. ജൂഡ് ആന്തണി ജോസഫിന്റെ 2018നെ കുറിച്ചുള്ള രജനികാന്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എങ്ങനെയാണ് 2018 എന്ന ആ ചിത്രം ചിത്രീകരിച്ചത് എന്നാണ് ജൂഡ് ആന്തണി ജോസഫിനോട് രജനികാന്ത് അന്വേഷിച്ചത്.
സംവിധായകൻ ജൂഡ് ആന്തണി ജോസഫിനോട് തന്നെയാണ് രജനികാന്തുമായി നടത്തിയ കൂടിക്കാഴ്‍ചയുടെ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്. ജൂഡ് ആന്തണി എന്തൊരു സിനിമയാണ് ഇത്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്, മനോഹരമായ വര്‍ക്ക് എന്നും രജനികാന്ത് പറഞ്ഞു. രജനികാന്തിന്റെ അനുഗ്രഹം ഓസ്‍കറിനായി തേടിയെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. പോയി ഓസ്‍കര്‍ കൊണ്ടുവാ, അതിന് തന്റെ അനുഗ്രഹവും പ്രാര്‍ഥനയും നിങ്ങള്‍ക്ക് ഉണ്ടാവുമെന്നും രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി.
ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിലുള്ള ചിത്രമായ തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്. തലൈവര്‍ 17ന് രജനികാന്ത് 10 ദിവസമാണ് കേരളത്തില്‍ ഉണ്ടാകുക. മഞ്‍ജു വാര്യരും ഫഹദും രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കേരളം നേരിട്ട പ്രളയ അനുഭവങ്ങളുടെ കഥയായിരുന്നു 2018 പ്രമേയമായത്. ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് '2018'ല്‍ വേഷമിട്ടത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്.
