രക്തസമ്മർദ്ദം സാധാരണ നിലയിലായിട്ടില്ല; രജനീകാന്ത് ആശുപത്രിയിൽ തുടരും
നടന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും രക്തസമ്മർദം കുറയ്ക്കാൻ മരുന്നുകൾ നൽകുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതർ പറഞ്ഞു
ബെംഗളൂരു: രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നടന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും രക്തസമ്മർദം കുറയ്ക്കാൻ മരുന്നുകൾ നൽകുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതർ പറഞ്ഞു. സന്ദർശകരെ അനുവദിക്കില്ലെന്നും ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കുമെന്നും അവർ അറിയിച്ചു
രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. മെഡിക്കല്‍ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ടായിരുന്നു.