'ആര്‍ആര്‍ആര്‍' കാണുമ്പോള്‍ തീയറ്ററുകളില്‍ ആഹ്ലാദപ്രകടനവുമായി രാം ചരണിന്റെ ഭാര്യ ഉപാസന (RRR).
രാജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആര്‍' അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. 'ബാഹുബലി' എന്ന ചിത്രത്തിനു ശേഷം രാജമൗലിയുടേതായി എത്തിയ 'ആര്‍ആര്‍ആറി'ന് മികച്ച സ്വീകരണമായിരുന്നു ആദ്യ ദിവസം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ 'ആര്‍ആര്‍ആര്‍' ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ രാം ചരണിന്റെ ഭാര്യ തിയറ്ററില്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത് (RRR).
രാം ചരണിന്റെ ഭാര്യ ഉപാസന തിയറ്ററില്‍ 'ആര്‍ആര്‍ആര്‍' കാണുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ആരാധകര്‍ ആവേശത്തോടെ തിയറ്ററില്‍ കീറിയെറിഞ്ഞ കടലാസ് കഷണങ്ങള്‍ നിലത്തുനിന്നെടുത്ത് വീണ്ടും സ്‍ക്രീനിലേക്ക് എറിയുകയാണ് ഉപാസന. രാം ചരണിന്റെ പ്രോത്സാഹാപ്പിക്കുന്ന ഉപാസനയുടെ വീഡിയോ ഏതായാലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'രാമൻ' എന്ന ഒരു കഥാപാത്രമായുള്ള രാം ചരണിന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങളും.
കേരളത്തില്‍ മാത്രം 500ലധികം സ്‍ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ലോകത്താകമാനം 10,000 സ്‍ക്രീനുകളില്‍ 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്‍തെന്നായിരുന്നു റിപ്പോര്‍ട്ട്. തിയറ്റററുകളില്‍ വലിയ തോതിലുള്ള തിരക്കാണ് ആദ്യ ദിവസം തൊട്ടേ അനുഭവപ്പെടുന്നത്. മികച്ച ഒരു സിനിമയാണ് 'ആര്‍ആര്‍ആര്‍' എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള അഭിപ്രായവും.
ജനുവരി ഏഴിന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമായിരുന്നു 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. പ്രമോഷൻസ് അടക്കം ചെയ്‍തതിന് ശേഷമായിരുന്നു റിലീസ് മാറ്റിയിരുന്നത്. എന്നിരുന്നാലും ചിത്രം റിലീസ് ചെയ്‍തപ്പോള്‍ വലിയ പ്രതികരണമാണ് സൃഷ്‍ടിച്ചത്.
Read More : ജൂനിയര്‍ എൻടിആറും രാം ചരണും ആറാടുന്നു, ദൃശ്യപ്പൊലിമയില്‍ 'ആര്‍ആര്‍ആര്‍'- റിവ്യു
രാജമൗലിയുടെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാlത്രമായി ജൂനിയര്‍ എന്‍ടിആറും രാം ചരണിനൊപ്പം എത്തി. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന 'ആര്‍ആര്‍ആറി'ല്‍ അഭിനയിക്കുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.
യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
രണ്ട് പ്രദേശത്ത് ജീവിച്ചിരുന്നവരെ കുറിച്ച് എങ്ങനെയാണ് 'ആര്‍ആര്‍ആറി'ല്‍ പറയുന്നതെന്ന് രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നില്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സാങ്കല്‍പ്പികം മാത്രമാണ് കഥ. ബയോപികല്ല. രണ്ട് സ്വാതന്ത്ര്യസമര സേനാനികളെ മാത്രമാണ് ചരിത്രത്തില്‍ നിന്ന് എടുത്തിട്ടുളളത്. രസകമായ ചില യാദൃശ്ചിതകള്‍ അവരുടെ ജീവിതത്തിലുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടമുണ്ട്. അതാണ് താൻ തന്റെ സിനിമയ്‍ക്കായി എടുത്തതെന്നും രാജമൗലി പറഞ്ഞു.
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് തുടങ്ങി വിദേശ ഭാഷകളിലും ചിത്രം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
