ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ പ്രതികരണവുമായി സംവിധായകൻ രാം ഗോപാൽ വർമ.
മുംബൈ: ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ പ്രതികരണവുമായി സംവിധായകൻ രാം ഗോപാൽ വർമ. നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങൾ തടയാൻ സാധിക്കില്ലെന്നും മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം മരിച്ച ആൾ ഒരു ആത്മാവായി മടങ്ങിവന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ, ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ല. പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരിഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് എന്റെ അഭ്യർത്ഥന'; എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. '
ദില്ലിയിൽ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അഫ്താബ് അമീൻ പൂനവല്ലയാണ് പ്രതി. 26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ദമ്പതികൾ ഒളിച്ചോടി ദില്ലിയിലെത്തി.
ഛത്തർപൂർ ഏരിയയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതാണ് ഇവരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാകാന്‍ കാരണമായത്. കഴിഞ്ഞ മെയ് 18ന് വിവാഹ വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ആ നിമിഷത്തെ ദേഷ്യത്തില്‍ അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ക്രൈം സിനിമകളുടെയും വെബ് സീരിസുകളുടെയും ആരാധകനായിരുന്ന അഫ്താബ് ഡെക്സറ്റർ എന്ന ക്രൈം സീരിസ് കാണുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
