ജീവിതം മാറ്റിമറിച്ച ആ കോളിനെ കുറിച്ച് രഞ്‍ജിനി ഹരിദാസ്.
നാൽപതുകളിലേക്കു കടന്നതിനു ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും പെരിമെനോപോസിനു ശേഷമുള്ള അവസ്ഥയെക്കുറിച്ചുമൊക്കെ അവതാരക രഞ്ജിനി ഹരിദാസ് നേരത്തേ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുപതുകളിൽ തനിക്കു സംഭവിച്ച ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ചും ആയുർവേദ ചികിൽസയിലൂടെ വന്ന വലിയ മാറ്റത്തെക്കുറിച്ചുമാണ് രഞ്ജിനി പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. ''2003 - 2004 കാലഘട്ടത്തിലാണ് ഞാന്‍ കോളേജ് കഴിഞ്ഞ് ബെംഗളൂരുവില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്‍തിരുന്നത്. 22 വയസ് പ്രായം. രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണിവരെയൊക്കെയായിരിക്കും ഡ്യൂട്ടി. ഉറക്കമില്ല, കുറേ ചായ കുടിക്കും.. അങ്ങനെ തീര്‍ത്തും അനാരോഗ്യപരമായ ഒരു ജീവിത ശൈലിയായിരുന്നു. അതിനിടയിലാണ് എനിക്ക് ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം തരിപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്. ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും. എന്താണ് സംഭവം എന്ന് മനസിലായില്ല. നാട്ടില്‍ വന്നപ്പോള്‍ അമ്മയോട് പറഞ്ഞു, ഡോക്ടറെ കണ്ടു. എന്റെ 22 ആം വയസിലായിരുന്നു അത്. അന്ന് ആദ്യമായി എംആർഐ സ്‌കാനിങ് ചെയ്തു. എനിക്കെന്തോ മാരകമായ അസുഖമാണ്. ചത്ത് പോകും എന്നൊക്കെയാണ് അന്ന് കരുതിയത്. കുറച്ച് മരുന്നുകളൊക്കെ കഴിച്ചു. അപ്പോൾ ആശ്വാസം തോന്നി. അതൊക്കെ കഴിഞ്ഞ് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം, ഞാന്‍ സ്റ്റാര്‍ സിംഗറിലേക്ക് വന്നു, തിരക്കുള്ള ആങ്കറായി, അങ്ങനെ ജീവിതം പോകുമ്പോഴാണ് ഒരു പാര്‍ട്ടിയ്ക്ക് പോയത്. അന്ന് കാര്‍ ഒരു ഗട്ടര്‍ ചാടിയപ്പോള്‍ എന്റെ തല മുകളില്‍ പോയിടിച്ചു. അതിന് ശേഷം ഉറക്കമില്ല, ഭയങ്കരമായ വേദനയും.

വീണ്ടും ഡോക്ടറെ കണ്ടു, ഒന്ന് രണ്ട് ഡിസ്‌ക് ഞരമ്പിനെ വളരെ ഭീകരമായി തട്ടുന്നുണ്ട്, പേടിക്കാനൊന്നുമില്ല, ഒരു സര്‍ജറി ചെയ്താല്‍ സെറ്റാണ് എന്നു പറഞ്ഞു. എനിക്ക് എന്റെ ജീവിതത്തിലെ ആ പ്രൈം ടൈം മിസ്സ് ചെയ്യാന്‍ പറ്റില്ല, എത്രയും വേഗം അസുഖം മാറണം, അതുകൊണ്ട് സര്‍ജറി ചെയ്യാം എന്ന് തീരുമാനിച്ചതിന് ശേഷം, ബെഡ് ഒക്കെ ബുക്ക് ചെയ്താണ് ഞാന്‍ തിരിച്ചുവന്നത്. ആ സമയത്താണ് എന്റെ ഒരു ഫ്രണ്ടിന്റെ കോള്‍ വന്നത്, എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു കോള്‍. അങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ആയുര്‍വേദ കടന്നു വരുന്നത്. സര്‍ജറി ഒന്നും ചെയ്യാതെ തന്നെ ആ വേദന ഡോക്ടര്‍ സുരേഷ് മാറ്റി തന്നു. ശരിക്കുമൊരു മാജിക് തന്നെയായിരുന്നു അത്. അന്ന് മുതല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാര്‍ട്ട് ആണ് ആയുര്‍വേദ. ഇന്നും തുടരുന്നു'', രഞ്ജിനി പറഞ്ഞു.
