'രഞ്ജിനി ഹരിദാസ് കണ്ണാടി വെച്ച് സംസ്കാരച്ചടങ്ങിന് വന്നെന്ന് കൊടുത്തു. അതെന്റെ പേഴ്സണൽ ചോയ്‍സ്'.
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മീഡിയകൾ അടക്കമുള്ളവർ തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. തനിക്കും മുൻപ് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉദാഹരണസഹിതം രഞ്ജിനി പറയുന്നു.
''വളരെ ചെറിയ പ്രായത്തിൽ എന്റെ വളരെ അടുത്ത സുഹൃത്ത് മരിച്ചു. സ്റ്റാർ സിംഗറിലൊക്കെ വന്ന സമയം. ആൾക്കാർക്ക് എന്നെ പരിചയമുണ്ട്. ഞാൻ ചടങ്ങുകളിൽ പങ്കെടുക്കാൻ അകത്തേക്ക് കയറുന്നതിന് മുമ്പ് ഒരാൾ വന്ന് ചേച്ചീ, ഒരു സെൽഫി എന്ന് ചോദിച്ചു. എന്റെ മൂഡ് വേറെയാണ്. എന്റെ സുഹൃത്ത് മരിച്ച് കിടക്കുകയാണ്. സോറി, എനിക്കിവിടെ വെച്ച് സെൽഫിയെടുക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
എന്റെ വളരെ അടുത്ത സുഹൃത്ത് സുബി മരിച്ച സമയത്തും ഇതുപോലെ ആയിരുന്നു. എന്റെ ഇമോഷൻ ആളുകൾ കാണുന്നത് എനിക്കിഷ്ടമല്ല. അതിനാൽ ഞാനെപ്പോഴും സൺഗ്ലാസ് ധരിക്കും. സുബി ഞാനുമായി വളരെ അടുപ്പമുള്ള ആളാണ്. 15 വയസ് മുതൽ എനിക്കറിയാം. അന്ന് കറുത്ത ഗ്ലാസ് വെച്ചാണ് ഞാൻ പോയത്. എന്റെ ഉള്ളിലുള്ള ഇമോഷൻ ഞാനെന്തിന് ആളുകളെ കാണിക്കുന്നു. അതെന്റെ പേഴ്സണൽ ചോയ്സ് അല്ലേ. കുറേ ഓൺലൈൻ മീഡിയകൾ രഞ്ജിനി ഹരിദാസ് കണ്ണാടി വെച്ച് സംസ്കാരച്ചടങ്ങിനു വന്നു എന്ന് കൊടുത്തു. എന്തും കണ്ടന്റാക്കി ഇടുന്നത് ശരിയല്ല'', രഞ്ജിനി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
''കഴിഞ്ഞ ദിവസം ഏറ്റവും വേദനിച്ചത് ചന്തുവിന്റെ പ്രതികരണം കണ്ടപ്പോഴാണ്. സ്വന്തം മകന് അച്ഛൻ മരിച്ചിട്ട് കരയാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കി. സലിം കുമാർ ഉൾപ്പെടെയുള്ളവർ മരിച്ചത് നമുക്ക് ഇത്രയും ആഴമുള്ള വിഷമമാണെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് എങ്ങനെയായിരിക്കും എന്ന് മനസിലാക്കേണ്ട സാമാന്യ ബോധമില്ലാത്ത കുറേ ആളുകളുടെ ഇടയിലാണല്ലോ നമ്മൾ ജീവിക്കുന്നത് ആലോചിക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട്'', രഞ്ജിനി കൂട്ടിച്ചേർത്തു.
