മാരത്തോണിലായിരുന്നു ഇതുവരെ, ഇങ്ങനെ വീട്ടില്‍ കഴിയാനാകുമെന്ന് കരുതിയില്ലെന്ന് രശ്‍മിക മന്ദാന
എപ്പോഴും മാരത്തോണിലായിരുന്ന ജീവിതത്തില്‍ ഇങ്ങനെ വീട്ടില്‍ കഴിയാനാകുമെന്ന് കരുതിയില്ലെന്ന് നടി രശ്‍മിക മന്ദാന.
രാജ്യം കൊവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിലാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എന്നാല്‍ ലോക്ക് ഡൗൺ കാലത്ത് വീട്ടില്‍ ചിലവഴിക്കാൻ അവസരം കിട്ടിയതന്റെ സന്തോഷം പങ്കുവയ്‍ക്കുന്നവരുമുണ്ട്. ജോലി തിരക്കുകളെല്ലാം മാറ്റിവെച്ച് വീട്ടില്‍ ഒരുപാട് സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി രശ്‍മിക മന്ദാന.
പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീട്ടും ഓട്ടം തുടങ്ങേണ്ടിവരും. ഞാൻ പരാതി പറയുകയല്ല, ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഇത്രയും കാലം അടുപ്പിച്ച വീട്ടില്‍ ഞാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‍കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ മതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട്. സിനിമ ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്. സഹോദരി എപ്പോഴും അവളുടെ എല്ലാക്കാര്യത്തിലും ഒപ്പം ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു. എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്നും രശ്‍മിക മന്ദാന പറയുന്നു.