നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറാതെ ഉറച്ചു നിന്നവരിൽ ഒരാളായിരുന്നു രഞ്ജു രഞ്ജിമാർ.
നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറാതെ ഉറച്ചു നിന്നവരിൽ ഒരാളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ രഞ്ജു രഞ്ജിമാർ. പലപ്പോഴും നടിയെ പിന്തുണച്ചുകൊണ്ട് രഞ്ജു പരസ്യമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ വിധിക്കുശേഷം അതിജീവിത പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് വീണ്ടും തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് രഞ്ജു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
''വിദ്യാസമ്പന്നരായ, അരിയിട്ട് ചോറ് വച്ചു തിന്നുന്ന ഓരോ മലയാളികളും, അറിയാൻ, പെൺമക്കൾ ഉള്ള മാതാപിതാക്കൾ അറിയാൻ, നിങ്ങൾ അറിയാത്ത കുരുക്കുകൾ അഴിയാത്ത പിന്നാമ്പുറ കഥകൾ ഉണ്ടെന്നുള്ള വസ്തുത പരമായ നഗ്ന സത്യം, അത് ദൈവത്തിന്റെ കണക്കു ബുക്കിൽ എഴുതി ചേർത്ത് കഴിഞ്ഞു. വിധിയും വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും. ഒരുനാൾ അവൾ അലറി കരഞ്ഞത് പോലെ നിങ്ങൾ ഓരോരുത്തരും കരയും. അവളുടെ പ്രായം, അവളുടെ സ്വപ്നം, അവളുടെ തൊഴിൽ ഇതെല്ലാം നിക്ഷേധിച്ച ഇടത്തു തിരിച്ചടികൾ ഉണ്ടാകും.
കൂറ് മാറിയവരും, പണം എണ്ണി വാങ്ങിയവരും കുറിച്ചു വെച്ചോളൂ, ഉറങ്ങില്ല നിങ്ങൾ. അവളുടെ കണ്ണുകൾക്ക് എന്ത് തിളക്കം ആയിരുന്നു. ഇന്ന് വിതുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും കണക്കു പറയും. ഇത് ശാപം അല്ല. സത്യം അറിയാവുന്ന, നേരിൽ കണ്ട സത്യങ്ങൾ കോടതിക്ക് മുന്നിൽ ഉറക്കെ വിളിച്ചു പറഞ്ഞ, പരിഹാസം നിറഞ്ഞ കുറേ പേരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു വീണ്ടും വീണ്ടും സത്യങ്ങൾ ആവർത്തിച്ചു പറഞ്ഞ രെഞ്ചു രഞ്ജിമാർ... പറ്റുമെങ്കിൽ എന്നെ കൊന്നോളും, പോകുമ്പോഴും ഉറച്ച മനസ്സോടെ പോകും . ആരും വരില്ല കേസിന്....'', രഞ്ജു രഞ്ജിമാർ കുറിച്ചു.
