''ബിഗ് ബോസില്‍ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുളളത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്''.
നാലാമത്തെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. ബിഗ് ബോസിൽ നിന്ന് ലക്ഷങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും ചികിത്സയ്ക്കുളള പണം കിട്ടിയത് സബ്സ്ക്രിപ്ഷൻ ഉളളത് കൊണ്ടാണെന്നും രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുമായിരുന്നു. എന്നാൽ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെ ആയിരുന്നു. മുഴുവൻ സമയവും ഛർദിയായിരുന്നു. ചേച്ചിയുടെ മകന്റെ പിറന്നാൾ ആയതുകൊണ്ടാണ് ഇപ്പോൾ എഴുന്നേറ്റത്. എന്നെ സ്നേഹിക്കുന്ന ആളുകളുടെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല.
എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ബിഗ് ബോസില്‍ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുളളത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. ഞാന്‍ വെറും മണ്ടിയായിരുന്നു. ആയ കാലത്ത് എല്ലാവരും എന്നെക്കൊണ്ട് റീച്ചുണ്ടാക്കി. അവരൊക്കെ വണ്ടിക്കൂലിയും തന്നു വിടും. ഇതും വാങ്ങി വന്ന് നമ്മള്‍ തെറി മുഴുവന്‍ കേള്‍ക്കും. എന്റെ ആകെയുള്ള വരുമാനം യുട്യൂബും സബ്സ്ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഈ സബ്സ്ക്രിപ്ഷനിൽ നിന്നാണ് നാല് കീമോയ്ക്കുള്ള പണം ഞാൻ ഒപ്പിച്ചത്. ആരോഗ്യം തിരിച്ചു കിട്ടിയാൽ സബ്സ്ക്രിപ്ഷനുമായി മുന്നോട്ടുപോകും. അതിന് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷയമല്ല. ഞാൻ ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ച് ഉണ്ടാക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. കീമോ കഴിഞ്ഞതോടെ ഉണ്ടായിരുന്ന പൈസ തീർന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. എന്നാൽ, ഒരു ഓൺലൈൻ മീഡിയയും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോൾ എനിക്ക് മനസിലായി'', രേണു യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
