പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ.
മലയാളികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് 'എമ്പുരാൻ'. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിനു കാരണം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ 'ലൂസിഫർ' മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ എമ്പുരാന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
എമ്പുരാൻ ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുമാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചെന്നും വിവരമുണ്ട്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.
ലൂസിഫറിന്‍റെ ക്ളൈമാക്സിനുമപ്പുറം പ്രേക്ഷകരെ ഹരം കൊള്ളിച്ച മരണമാസ്സ് എൻട്രി ആയിരുന്നു ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്‍റെ വരവ്. ഈ കഥാപാത്രത്തിലാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് വിവരം.
അതേസമയം, എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ല്‍ ആയിരുന്നു റിലീസ്. അടുത്തിടെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. ഗോഡ് ഫാദർ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ആണ് ചിത്രീകരണം നടക്കുന്നത്. ജീത്തു ജോസഫിന്‍റെ റാമും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍: മികച്ച വില്ലനായി ദുൽഖർ സൽമാൻ, അഭിമാനമെന്ന് മലയാളികൾ
