റോഷൻ ആൻഡ്രൂസിനെ മനപൂര്‍വം കുടുക്കാനുള്ള നീക്കം; ആല്‍വിനെതിരെ വെളിപ്പെടുത്തലുമായി സഹസംവിധായിക
സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിയുടെ മകൻ ആല്‍വിൻ ജോണ്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ റോഷൻ ആൻഡ്രൂസിനെതിരെ പൊലീസ് കേസെടുക്കുകയും നിര്‍മ്മാതാക്കള്‍ വിലക്കുകയും ചെയ്‍തിരുന്നു. സംഭവത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായതാണ് പുതിയ വാര്‍ത്ത. റോഷൻ ആൻഡ്രൂസിനെ പിന്തുണച്ച് സഹസംവിധായികയായ പെണ്‍കുട്ടിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിയുടെ മകൻ ആല്‍വിൻ ജോണ്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ റോഷൻ ആൻഡ്രൂസിനെതിരെ പൊലീസ് കേസെടുക്കുകയും നിര്‍മ്മാതാക്കള്‍ വിലക്കുകയും ചെയ്‍തിരുന്നു. സംഭവത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായതാണ് പുതിയ വാര്‍ത്ത. റോഷൻ ആൻഡ്രൂസിനെ പിന്തുണച്ച് സഹസംവിധായികയായ പെണ്‍കുട്ടിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
റോഷൻ ആൻഡ്രൂസിനെ മനപൂര്‍വം കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് സഹസംവിധായിക പറയുന്നത്. ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ച് ജീവിതം നശിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു പെങ്ങളെ പോലെ പിന്തുണയ്ക്കുന്നതിന് റോഷൻ ആൻഡ്രൂസിനോട് നന്ദിയുണ്ടെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
ആല്‍വിൻ ജോണ്‍ ആന്റണി ഒരിക്കല്‍ തന്നോട് പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മറ്റൊരാളെ ഇഷ്‍ടമാണെന്ന കാര്യം അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. അതോടെ ആല്‍വിൻ ക്ഷമ ചോദിക്കുകയും സുഹൃത്തുക്കളായി തുടരാമെന്ന് പറയുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ കാറില്‍ വെച്ച് ആല്‍വിൻ വളരെ മോശമായി പെരുമാറി. കാറില്‍ നിന്ന് ഇറങ്ങിപോവേണ്ടി വന്നു. പിന്നീട് ആല്‍വിൻ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും പെണ്‍കുട്ടി പറയുന്നു.
തന്റെ വിവാഹക്കാര്യത്തില്‍ മുൻകൈ എടുത്തത് റോഷൻ സാറാണ്. ആല്‍വിൻ എന്നോട് മോശമായി പെരുമാറിയത് സാറും അറിഞ്ഞു. പെങ്ങളോട് മോശമായി പെരുമാറിയാല്‍ ചേട്ടൻമാര്‍ ചോദിക്കും. അതാണ് നടന്നത്. റോഷൻ സാര്‍ ആല്‍വിന്റെ വീട്ടില്‍ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ അങ്ങനെയാണ്. റോഷൻ സാര്‍ ആല്‍വിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. അതില്‍ അയാള്‍ക്ക് ദേഷ്യം വന്നു. എന്നെ വിളിച്ച് അതിന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്‍തു. വീട്ടുകാരുടെ മുന്നില്‍ വെറും പെണ്ണുപിടിയനാക്കി. ഇതിന് അവൻ അനുഭവിക്കും. മലയാള സിനിമയില്‍ നീയും അവനും കാണില്ല. ഒരുമാസത്തിനുള്ളില്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാകും എന്നും പറഞ്ഞു. ഈ കോള്‍ ഞാൻ റെക്കോര്‍ഡ് ചെയ്‍തിട്ടുണ്ട്. ആല്‍വിൻ സാറിനെ വിളിച്ച് അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ചീത്തവിളിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സിനിമയില്‍ സ്ഥാനമില്ലെന്നാണോ. തന്റെ ഇത്രയും നാളത്തെ സ്വപ്‍നവും അധ്വാനവുമാണ് വിവാദത്തിലൂടെ ഇല്ലാതാകുന്നത് എന്നുമാണ് പെണ്‍കുട്ടി പറയുന്നത്.