'സിനിമാ പാരമ്പര്യമോ, ഒരു ഗോഡ്‌ഫാദറോ ഇല്ലാതിരുന്ന എന്റെ വഴി കാട്ടി', എസ് രമേശൻ നായരെ കുറിച്ച് വിധു പ്രതാപ്
എസ് രമശൻ നായരെ അനുസ്‍മരിച്ച് വിധു പ്രതാപ്.
മലയാളികള്‍ സ്‍നേഹത്തോടെ കാണുന്ന കവി എസ് രമേശൻ നായര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കവിതയിലെന്ന പോലെ ചലച്ചിത്ര ഗാനരംഗത്തും എസ് രമേശൻ നായര്‍ മികവ് കാട്ടി. ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം രചിച്ചിത്. കൃഷ്‍ണ ഭക്തി നിറഞ്ഞ ഗാനങ്ങളിലൂടെയും എല്ലാവരുടെ പ്രിയം സ്വന്തമാക്കിയ എസ് രമേശൻ നായരെ ഓര്‍ക്കുകയാണ് ഗായകൻ വിധു പ്രതാപ്.
വിധു പ്രതാപിന്റെ കുറിപ്പ്
വർഷങ്ങൾക്കു മുന്നേ ഞാൻ സംഗീത ലോകത്തിലേക്കു പ്രവേശിക്കുമ്പോൾ വഴി കാട്ടി തരാൻ പറയത്തക്ക സിനിമാ പാരമ്പര്യമോ, ഒരു ഗോഡ്‌ഫാദറോ ഇല്ലാതിരുന്ന സാഹചര്യത്തിൽ എനിക്ക് കിട്ടിയ പ്രതിഭാ സമ്പന്നനായ ഗുരു തന്നെ ആയിരുന്നു അദ്ദേഹം. ഒരുപാട് സ്നേഹത്തോടെ അദ്ദേഹം എന്റെ കൈ പിടിച്ചു, എന്റെ സംഗീത യാത്രക്ക് മിഴിവ് നൽകി, ഹൃദയത്തോട് ചേർത്ത് നിർത്തി കൂടെ നടത്തി!
അദ്ദേഹത്തിന്റെ അതുല്യ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ 'നിലാവിന്റെ കൈയ്യൊപ്പ്, മഴ' (എന്തോ മൊഴിയുവാൻ) എന്നീ ഗാനങ്ങൾ കൂടെ നിന്ന് തന്നെ ചെയ്യുവാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. സിനിമ സംഗീതത്തിലെന്നപോലെ സ്വതന്ത്ര സംഗീതത്തിനും അദ്ദേഹം നൽികിയിട്ടുള്ള അമൂല്യമായ സംഭാവനകൾ അനശ്വരമായി തന്നെ നിലനിൽക്കും. പ്രിയപ്പെട്ട രമേശൻ സർ, പ്രണാമങ്ങൾ.