അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു

തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടൻ സായികുമാർ. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാൻ. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു.

Read More: 'മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയ'; സംവിധായകൻ ജോയ് മാത്യു

നാലു പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. 76 വയസായിരുന്നു. വണ്ടൂരിൽ പൊതുപരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനാണ് മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടനായിരുന്നു.

1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തനത്തിൽ സജീവമായി. തടിപ്പണിക്കാരനായി ജീവിതം തുടങ്ങി. 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തി. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി മാറുകയായിരുന്നു.

Read More: 'ക്യാമറയ്ക്ക് പുറകിലെ ഗൗരവക്കാരൻ, മലയാളത്തിന്റെ വലിയ നഷ്ടം'; അഭിനയ മുഹൂർത്തങ്ങൾ എണ്ണിപ്പറഞ്ഞ് ജയറാം

രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്, പെരുമഴക്കാലം തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നാടോടിക്കാറ്റിലെ ഗഫൂർക്കാ, സന്ദേശത്തിലെ പൊതുവാൾ, കൺകെട്ടിലെ കീലേരി അച്ചു തുടങ്ങിയ ശ്രദ്ധേയമായ കഥാപാത്രങ്ങളും അനവധിയാണ്. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ അദ്ദേഹം സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

YouTube video player