Salim Ghouse : 'താഴ്‍വാര'ത്തിലെ പ്രതിനായകന്‍; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചു
സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (Salim Ahmad Ghouse/ 70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചാണ് മരണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ചിത്രങ്ങളിലും പ്രശസ്ത ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്‍ത് 1990ല്‍ പുറത്തിറങ്ങിയ താഴ്വാരത്തിലൂടെയാണ് മലയാളികള്‍ സലിം ഘൗസിലെ പരിചയപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ രാഘവന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.
ചെന്നൈയില്‍ ജനിച്ച സലിം ഘൗസ് ക്രൈസ്റ്റ്ചര്‍ച്ച് സ്കൂളിലും പ്രസിഡന്‍സ് കോളെജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദവും നേടി. 1978ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം സ്വര്‍ഗ് നരകിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയില്‍ ദ്രോഹി, കൊയ്ലാ, സോള്‍ജ്യര്‍, അക്സ്, ഇന്ത്യന്‍, തമിഴില്‍ വെട്രി വിഴാ, ചിന്ന ഗൌണ്ടര്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ താഴ്വാരത്തിനു പുറമെ ഉടയോന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഹിന്ദിയില്‍ സിനിമകളേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളാണ്. യേ ജോ ഹെ സിന്ദഗി, സുബാ, എക്സ് സോണ്‍, സംവിധാന്‍, കൂടാതെ ശ്യാം ബെനഗലിന്‍റെ ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന്‍ പരമ്പരയും ഇക്കൂട്ടത്തില്‍ പെടും. ഭാരത് ഏക് ഖോജ് പരമ്പരയില്‍ രാമനെയും കൃഷ്ണനെയും ടിപ്പു സുല്‍ത്താനെയുമൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.
വിജയ് ബാബുവിനെതിരെ വീണ്ടും പരാതി നൽകി പീഡനത്തിനിരയായ യുവതി; പൊലീസ് വീണ്ടും കേസെടുത്തു
കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയ യുവതി തന്നെ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പീഡന പരാതിക്ക് പിന്നാലെ ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി 'Women Against Sexual Harassment' ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്.