'കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ'; ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍
തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു.
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർ. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦കുമാറിന്‍റെ പ്രതികരണം. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചർച്ചയായത് മേളയിലെ സലിംകുമാറിന്‍റെ അസാന്നിദ്ധ്യമായിരുന്നു. 25ാംമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ ജി ജോർജ്ജിന്‍റെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും ഉദ്ഘാടനം നടക്കുക.
എന്നാൽ ഇതിൽ എറണാകുളം പറവൂർ സ്വദേശിയും, ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്‍റെ പേരുണ്ടായിരുന്നില്ല. തന്‍റെ പ്രായവും രാഷ്ട്രീയവുമാണ് കാരണമെന്നായിരുന്നു സലിംകുമാറിന്‍റെ പ്രതികരണം. സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.