'കൊച്ചിയിലേത് സിപിഎം ചലച്ചിത്രമേള', കൊച്ചി ഐഫ്എഫ്‍കെയ്‍ക്ക് എതിരെ സലിംകുമാര്‍
ഐഎഫ്‍എഫ്‍കെയ്‍ക്ക് വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാര്‍ പറയുന്നു.
ഇത്തവണത്തെ ഐഫ്എഫ്‍കെ വിവിധ സ്‍ഥലങ്ങളായിട്ടായിരുന്നു നടത്തിയത്. തിരുവനന്തപുരത്തായിരുന്നു ആദ്യം മേള നടത്തിയത്. കൊവിഡ് കാരണമായിരുന്നു മേള വ്യത്യസ്‍ത സ്ഥലങ്ങളില്‍ മേള നടത്താൻ തീരുമാനിച്ചത്. ഇപോള്‍ കൊച്ചിയില്‍ നടക്കുന്ന മേളയുടെ നടത്തിപ്പിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സലിം കുമാര്‍. മേളയുടെ രീതി ശരിയല്ലെന്ന് സലിം കുമാര്‍ പറയുന്നു. മേളയില്‍ തന്നെ വിളിക്കാതിരുന്നതിന് എതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സലിംകുമാര്‍.
കൊച്ചിയില്‍ നടക്കുന്നത് സിപിഎം ചലച്ചിത്ര മേളയാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. എന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാര്‍ പറയുന്നു. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
ഒരു ഗവൺമെന്റ് തരുന്ന മൂന്ന് പുരസ്‍കാരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെക്കുറിച്ച് കേൾക്കാതെയായി. അപ്പോൾ മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു. പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് പറഞ്ഞതെന്നും സലിംകുമാര്‍ വ്യക്തമാക്കി.
പ്രായമല്ല ഇവിടെ രാഷ്‍ട്രീയമാണ് വിഷയം. അവാര്‍ഡ് കിട്ടിയ കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ഒഴിവാക്കിയത്. ഇവിടെ നടക്കുന്നത് സിപിഎം മേളയാണ്. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്നും സലിംകുമാര്‍ പറഞ്ഞു.