മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് നിസംശയം പറയാമെന്നും സന്തോഷ് ജോർജ്.
മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് ആടുജീവിതം എന്ന സിനിമ. ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വർഷത്തെ തയ്യാറെടുപ്പ്, കണ്ട സ്വപ്നം ഒന്നും വെറുതെ ആയില്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം കണ്ട് മലയാളികൾ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി നടൻ എടുത്ത എഫേർട്ട് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നും ആടുജീവിതം പ്രശംസ നേടുന്നതിനിടെ സന്തോഷ് ജോർജ് കുളങ്ങര സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
പത്ത് വർഷം ആയി ഒരു സിനിമ കണ്ടിട്ടെന്നും ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് നിസംശയം പറയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആടുജീവിതം കണ്ട ശേഷം ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുക ആയിരുന്നു സന്തോഷ്.
"ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് പത്ത് വർഷം ആയി. ഈ ആടുജീവിതത്തിന് വേണ്ടി ആയിരുന്നു ഞാനും പത്ത് വർഷം കാത്തിരുന്നത് എന്ന് എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദസ്പർശിയായ അനുഭവം ആയിരുന്നു സിനിമ. കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞു എന്ന് എനിക്ക് നിസംശയം പറയാൻ പറ്റും. ഞാൻ പൊതുവിൽ കാര്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും അതിന്റെ കുറവുകൾ എന്തൊക്കെ ആണെന്ന് പെട്ടെന്ന് കണ്ണിൽ പിടിക്കും. പക്ഷേ ബ്ലെസിയുടെ ഈ സിനിമ സൂഷ്മാംശത്തിൽ വളരെ ഭംഗിയായി ക്രാഫ്റ്റ്മാൻഷിപ്പോട് കൂടി അവതരിപ്പിച്ചിരിക്കുന്നു. അതിൽ പ്രശംസിക്കുകയാണ്. ഈ പത്ത് വർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്ന് എനിക്ക് ഉറപ്പുണ്ട്", എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്.
