Santhosh Narayanan calls Arivu delusional after claims of him and stepdaughter Dhee stealing Enjoy Enjaami. തെന്നിന്ത്യൻ ഹിറ്റ് ഗാനമായ 'എൻജോയ് എൻജാമി'യുടെ അവകാശത്തെച്ചൊല്ലി വീണ്ടും തർക്കം. ഗാനം എഴുതിയതും പ്രധാന ഈണം നൽകിയതും താനാണെന്നും എന്നാൽ പ്രതിഫലമോ ക്രെഡിറ്റോ ലഭിച്ചില്ലെന്നും ഗായകൻ അറിവ് ആരോപിച്ചു 

അഞ്ച് വർഷം മുൻപ് തെന്നിന്ത്യയിൽ വലിയ തരംഗമായ പാട്ടായിരുന്നു എൻജോയ് എൻജാമി. സന്തോഷ് നാരായണന്റെ പ്രൊഡക്ഷനിൽ അറിവും ദീയും ചേർന്നുപാടിയ ഗാനം യൂട്യൂബിൽ ഇതുവരെ 521 മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ പാട്ടിന്റെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം രൂപപ്പെട്ടിരിക്കുകയാണ്. പാട്ട് ചിത്രീകരിച്ചത് തന്റെ ഗ്രാമത്തിലാണെന്നും, പാട്ട് മുഴുവന്‍ എഴുതിയതും പ്രധാന മെലഡി കമ്പോസ് ചെയ്തതും താനായിരുന്നെന്നും എന്നാൽ തന്നെ വെറും ഫീച്ചറിങ് ആർട്ടിസ്റ്റ് മാത്രമാക്കിയെന്നും അറിവ് പറയുന്നു. അറിവിന്റെ പ്രതികരണത്തിന് പിന്നാലെ സന്തോഷ് നാരായണനും മറുപടിയുമായി എത്തിയിരുന്നു.

"പാട്ട് ചിത്രീകരിച്ചത് എന്റെ ഗ്രാമത്തിലാണ്. എന്റെ മണ്ണിന്റേയും നാട്ടുകാരുടേയും കഥകളാണ് പറഞ്ഞത്. ആ ചരിത്രം ജനങ്ങളിലേക്ക് എത്തുമെന്ന് കരുതിയാണ് ഞാന്‍ പങ്കുവച്ചത്. പക്ഷെ എന്നെ വെറും ഫീച്ചറിങ് ആര്‍ട്ടിസ്റ്റ് മാത്രമാക്കി. പാട്ട് മുഴുവന്‍ എഴുതിയതും പ്രധാന മെലഡി കമ്പോസ് ചെയ്തതും ഞാനായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം കൊളാബൊറേറ്റഴ്‌സിനാണ് പാട്ടിന്റെ അവകാശം, അവര്‍ക്ക് അതിന്റെ റോയല്‍റ്റിയും കിട്ുന്നുണ്ട്. എനിക്ക് പ്രതിഫലമോ പാട്ടിന്മേലുള്ള അവകാശമോ ലഭിച്ചില്ല. ഇത് സിമ്പതി കിട്ടാന്‍ പറയുന്നതല്ല. ക്രെഡിറ്റ്, അവകാശം, തൊഴില്‍ അവകാശത്തേയും ആത്മാഭിമാനത്തേയും കുറിച്ചാണ് പറയുന്നത്. എല്ലാ ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുമാരോടും പറയുകയാണ്, കരാറുകള്‍ വെക്കുക. നിങ്ങളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കുക." അറിവ് എക്‌സിൽ കുറിച്ചു.

"നിനക്ക് നിന്റെ അഭിപ്രായം പറയാം. നിന്റെ എല്ലാ ടെക്‌നിക്കല്‍, ഉടമസ്ഥത, നിയമ അവകാശവാദങ്ങളും ആത്മാര്‍ത്ഥയില്ലാത്തതാണ്, എന്നത്തേയും പോലെ. നീ തെരഞ്ഞെടുക്കുന്ന ഏത് മാധ്യമത്തിലൂടേയും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ? നീ എല്ലായിടത്തും എന്നെ ബ്ലോക്ക് ചെയ്തതിനാലാണ്. നിനക്ക് ഇവിടെ മറുപടി നല്‍കാം. ഞാന്‍ എപ്പോഴും തയ്യാറാണ്" സന്തോഷ് നാരായണൻ എക്‌സിൽ കുറിച്ചു. നേരത്തെ അറിവിനെ പിന്തുണച്ചുകൊണ്ട് സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.