രമേശ് ചെന്നിത്തലയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്. ചെന്നിത്തല ഏറ്റവും സീനിയറും സൗമ്യനും കഴിവുള്ള നേതാവുമാണെന്നും, സ്ഥാനമാനങ്ങൾക്കായി ബഹളം വെക്കുകയോ പിആർ വർക്ക് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനും ചർച്ചകൾക്കും ഒടുവിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തു കഴിഞ്ഞു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തി കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലേറും. 102 സീറ്റുകളുമായി വിജയിച്ച കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു രമേശ് ചെന്നിത്തലയുടേത്. പ്രതിപക്ഷ നേതാവടക്കമായിരുന്നു ചെന്നിത്തലയും അതിനായി ആഗ്രഹിച്ചുവെങ്കിലും ചർച്ചകൾക്ക് ഒടുവിൽ ഹൈക്കമാൻഡ് വിഡിയെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.

തതവസരത്തിൽ രമേശ് ചെന്നിത്തലയെ പരിഹസിച്ചും വിമർശിച്ചും കൊണ്ടുള്ള ചില പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇവയ്ക്ക് മറുപടി എന്നോണം ചെന്നിത്തലയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ് ചെന്നിത്തല എന്ന് സന്തോഷ് പറയുന്നു. ഇന്നുവരെ ഒരു മോശം റിമാർക്കോ, പിആർ വർക്കോ സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സന്തോഷ്, മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും ചെന്നിത്തല എന്നും ലക്ഷങ്ങളുടെ മനസ്സിൽ ഗ്രേറ്റ് ലീഡർ ആണെന്നും പറഞ്ഞു.
"രമേശ് ചെന്നിത്തല ജി. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ്. ഇന്നുവരെ ഒരു മോശം റിമാർക്ക് ഇല്ലാത്ത നേതാവ്. കരിയറിൽ ഒരിക്കലും പിആർ വർക്ക് ചെയ്തില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വെച്ചില്ല. 40 വർഷം മുമ്പ് മന്ത്രി ആയിട്ടുണ്ട്. എത്രയോ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക് ചെയ്ത ജന നായകൻ. കൂടെ നല്ലൊരു പ്രതിപക്ഷ നേതാവ് എന്ന പേര് ഉണ്ടാക്കി എടുത്തയാൾ .(ചില ന്യൂ ജെൻ "പാൽകുപ്പികളുടെ" അറിവിലേക്കായി ചുമ്മാ പറഞ്ഞന്നേ ഉള്ളു. ) പാർട്ടി നിങ്ങളെ മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും നിങ്ങൾ എന്നും ലക്ഷങ്ങളുടെ മനസ്സിൽ ഗ്രേറ്റ് ലീഡർ ആണ് ഡിയർ..കൂൾ", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.



