സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണ കേസിൽ സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. മുൻപത്തെ കേസുകൾ കോടതി തള്ളിയത് സംഭവം നടക്കാത്തതുകൊണ്ടല്ല, മറിച്ച് പരാതി നൽകാൻ വൈകിയതിനാലും തെളിവില്ലാത്തതിനാലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. രഞ്ജിത്തിന്റെ മുന്നത്തെ രണ്ട് കേസുകളും നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും പരാതിപ്പെടാൻ വൈകിയെന്നാണ് പറഞ്ഞതെന്നും സന്തോഷ് പറയുന്നു. മൂന്നാമത്തെ കേസ് 15 കൊല്ലം മുൻപ് നടന്നതല്ലെന്നും പെൺകുട്ടി ഉടൻ കേസ് കൊടുത്തത് കാരണം തെളിവുകൾ അടക്കം ലഭിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
"ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുത്തില്ലെന്ന് പലരും പറഞ്ഞു. 2008ൽ 2009ൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് 15 കൊല്ലം മുൻപ് നടത്തിയ പീഡനത്തിന്റെ തെളിവുകൾ കൊണ്ടുവരാൻ പറ്റുന്നത്. ഒരു പെൺകുട്ടിയെ അങ്ങനെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് പരാതി കൊടുക്കണം. ആ സമയത്തൊരു ട്രോമയായിരിക്കും. അല്ലാതെ ഈ വ്യക്തിയെ തന്നെ കാണുകയും മെസേജുകൾ ഇടുകയും ചെയ്യുകയാണെങ്കിൽ ആ കേസ് കോടതിയിൽ നിൽക്കില്ല. ഒരു സംവിധായകൻ പീഡിപ്പിച്ചുവെന്ന് പറയുകയാണെങ്കിൽ ആ പെൺകുട്ടി പിന്നീട് ഒരിക്കലും ഹാപ്പി ഓണം ഗുഡ് മോണിംഗ് ഒന്നും ഇടരുത്. അയാളുമായി ഒരു ബന്ധവും ഉണ്ടാകരുത്. ഇവിടെ പല കാര്യങ്ങളിലും മെസേജ് അയക്കലും കാര്യങ്ങളുമൊക്കെ നടന്നിട്ടുണ്ട്.
ഇവിടെ സംവിധായകൻ രഞ്ജിത്തിന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾ നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. നിങ്ങൾ പരാതി നൽകാൻ വൈകി, അവയ്ക്ക് തെളിവുമില്ലെന്നാണ് പറഞ്ഞത്. ഈ മൂന്നാമത്തെ കേസ്.. ഇപ്പോഴൊരു സിനിമ ചെയ്യുന്നു. ആ സെറ്റിൽ വച്ച് പീഡിപ്പിച്ചുവെന്ന് കുട്ടി പറഞ്ഞു. അവർ അന്ന് തന്നെ പരാതി നൽകി. ഇതിൽ സാഹചര്യ തെളിവുകളും കാരവാനുമെല്ലാം തെളിവായുണ്ട്. കാരണം 15 കൊല്ലം മുൻപ് നടന്നതല്ല, കഴിഞ്ഞ ദിവസം നടന്നതാണ്. ഈ കുട്ടി ഒരു പ്രസ്മീറ്റ് വിളിച്ച് എനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായി, പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഇലക്ഷന്റെ സമയത്ത് പറയുകയാണെങ്കിൽ പണി കിട്ടിയേനെ. പക്ഷേ ഇതിലിപ്പോൾ പെട്ടെന്ന് തന്നെ നടപടി എടുത്തു. വോട്ട് ചെയ്യാൻ പോലും ജാമ്യം കൊടുത്തിരുന്നില്ല. രഞ്ജിത്തിന്റെ നിർഭാഗ്യമാകാം അത്. ഒരു സംഭവം നടന്നു, ഉടനെ തന്നെ കേസ് കൊടുത്തു", എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.



