സന്തോഷ് പണ്ഡിറ്റിന്റെ പന്ത്രണ്ടാമത്തെ സിനിമയായ 'കേരള ലൈവ്' പ്രവാസികളുടെ ജീവിതം പ്രമേയമാക്കുന്നു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സന്തോഷ്.

ന്‍റെ സിനിമാ കരിയറിലെ പന്ത്രണ്ടാമത്തെ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്. കേരള ലൈവ് എന്നാണ് സിനിമയുടെ പേര്. 2024ല്‍ പ്രഖ്യാപിച്ച സിനിമയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. പ്രവാസികളുടെ ജീവിതവും കേരളവും തമ്മിലുള്ള ബന്ധത്തിന്‍റെ കഥപറയുന്നതാണ് സിനിമയെന്നും എപ്പോഴത്തേയും പോലെ ലോ ബജറ്റിലാണ് പടം എടുത്തിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

"എന്‍റെ പന്ത്രണ്ടാമത്തെ സിനിമയാണ്. കേരള ലൈവ് എന്നാണ് പേര്. എന്‍റെ ഏത് സിനിമ എടുത്താലും അതിലൊരു മെസേജ് ഉണ്ടാകും. വെറുതെ ഒരാളുടെ രണ്ടര മണിക്കൂറും പൈസയും കളയണ്ടല്ലോ എന്നാണ് എനിക്ക്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം എന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ജോലി നഷ്ടപ്പെട്ട് പ്രവാസികള്‍ എല്ലാവരും കേരളത്തിലേക്ക് വന്നാല്‍ പ്രവാസിയുടെ അവസ്ഥ എന്ത് ? കേരളത്തിന്‍റെ അവസ്ഥ എന്ത് അതാണ് സിനിമ. ഒരുവിധം എല്ലാ വികസനവും നടക്കുന്നത് പ്രവാസികളിലൂടെ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രവാസികളുടെ ഭിക്ഷയാണ് കേരളത്തിന്‍റെ വളര്‍ച്ച എന്നെ ഞാന്‍ പറയൂ. ഇവിടെ വരുന്ന വലിയ വലിയ മാളുകളൊക്കെ ഇവിടെ സര്‍ക്കാര്‍ ജോലി എടുത്ത് ചെയ്തവരാണോ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടുത്തെ ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ പ്രവാസികളുടെ പങ്കുണ്ട്. അത്തരത്തില്‍ പ്രവാസികള്‍ എല്ലാവരും തിരിച്ചു വന്നാല്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഉദ്ദേശിച്ചത്", എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

"എല്ലാവരും വിചാരിക്കും ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധ സമയത്ത് എഴുതിയതാണെന്ന്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് എഴുതിയതാണ്. പക്ഷേ ഇപ്പോഴതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചു എന്ന് ചോദിക്കുമ്പോള്‍ നായകന്‍ പറയുന്നത് പൈസ കിട്ടുന്നില്ല, സ്വദേശിവത്കരണം തുടങ്ങി എന്നൊക്കെയാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം വച്ച് ഡയലോഗ് എല്ലാം മാറ്റം വരുത്തേണ്ട അവസ്ഥ വന്നു", എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. മീഡിയ ഒർജിനൽസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming