ഹ്യൂമൻ കമ്പ്യൂട്ടറിന്റെ ജീവിതകഥ വെള്ളിത്തിരയില്‍, വിദ്യാ ബാലന്റെ മകളായി സാന്യ മല്‍ഹോത്ര
വിദ്യാ ബാലന്റെ മകളായി അഭിനയിക്കാൻ സാന്യ മല്‍ഹോത്ര.
ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവചരിത്രം പ്രമേയമാകുന്ന സിനിമയിലാണ് വിദ്യാ ബാലൻ ഇപ്പോള്‍ അഭിനയിക്കുന്നത്. ശകുന്തള ദേവിയായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവശത്തിലാണ് താനെന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു. ശകുന്തളാ ദേവിയായിടുള്ള വിദ്യാ ബാലന്റെ ലുക്ക് തരംഗമായിരുന്നു. ചിത്രത്തിലെ പുതിയൊരു കഥാപാത്രത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനെര്‍ജിയായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിക്കുക. ശകുന്തള ദേവിയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നത്. അവരുടെ മകളായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ. വിദ്യാ ബാലനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും സാന്യ മല്‍ഹോത്ര പറയുന്നു.
ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന പ്രതിഭയാണ് ശകുന്തള ദേവി. മൈസൂർ സർവ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.
ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.
അനു മേനോനാണ് ശകുന്തള ദേവിയുടെ ജീവിതകഥ പ്രമേയമായ ചിത്രം സംവിധാനം ചെയ്യുന്നത്.