കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനമായതെന്ന് ഷെയ്ന്‍ നിഗം
നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
![shane nigam hails media for kidnapped child abigail sara reji found at kollam vvk shane nigam hails media for kidnapped child abigail sara reji found at kollam vvk](https://static-ai.asianetnews.com/images/01hgapz8vsrdsn4p78nvy16vtw/shine-nigam-child-missing_363x203xt.jpg)
കൊച്ചി: ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കേരളം കാത്തിരുന്ന വാര്‍ത്ത എത്തിയത്. അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്.
ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ഇതേ സമയം കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് പറഞ്ഞാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു എന്നും ഷെയ്ന്‍ പറയുന്നു.
സന്തോഷ വാർത്തയോടൊപ്പം ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് ഷെയ്ന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും ഇപ്പോൾ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.