'ഞങ്ങള്‍ കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാവരും ഒരു കുടുംബമായി മാറി. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നു.'
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്ന പ്രഖ്യാപനം ആരാധകര്‍ ആഘോഷമാക്കിയതായിരുന്നു. 'മലൈക്കോട്ടൈ വാലിബ'നെന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അസാനിച്ചത്. ഇതുവരെ ഇന്ത്യൻ സ്‍ക്രീനില്‍ കണ്ടിട്ടില്ലാത്ത ചിത്രം എന്നായിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്. 'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം അനുഭവവുമായി ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ കുറിപ്പ് എഴുതിയിരിക്കുകയാണ്.
ഷിബു ബേബി ജോണിന്റെ കുറിപ്പ്
'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ അവസാനിച്ചു. സിനിമ ആസ്വാദകൻ എന്ന നിലയിൽ നിന്നും നിർമാതാവിലേക്കുള്ള വേഷപകർച്ച എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഒരോ തവണ ഷുട്ടിംങ്ങ് ലൊക്കേഷനിൽ എത്തി തിരികെ പോകുമ്പോഴും അവിടെ പരിചയപ്പെടുന്ന ഓരോ മുഖങ്ങളും മറക്കാൻ കഴിയാത്ത സൗഹൃദങ്ങളായും ആത്മബന്ധങ്ങളായും വളർന്നുകൊണ്ടിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകൾ തുന്നിച്ചേർത്തു കൊണ്ടുതന്നെയായിരുന്നു എന്റെ ഈ യാത്രകളും. സിനിമ പിറവി കൊണ്ടതുതന്നെ സൗഹൃദ കൂട്ടായ്‍മയിലാണ്. സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോൾ കലാലയ ജീവിതത്തിനൊടുവിൽ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേർപിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക്. ഞങ്ങള്‍ കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാവരും ഒരു കുടുംബമായി മാറി. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നു. രാജസ്ഥാനിലെ കൊടും തണുപ്പിൽ തുടങ്ങി ചെന്നൈയിലെ കൊടും ചൂടിൽ അവസാനിച്ച ഈ യഞ്ജത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒപ്പം പ്രിയ സഹോദരൻ മോഹൻലാലിനെയും ചുരുങ്ങിയ കാലം കൊണ്ട് അനുജനായി മാറിയലിജോയടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നു.
ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂവെന്നായിരുന്നു മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്?.അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിജോയ്ക്കും ഷിജുവിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇതുവരെ ഇന്ത്യന്‍ സ്ക്രീന്‍ കണ്ടിട്ടില്ലാത്ത സിനിമയാണ് ഞങ്ങള്‍ സൃഷ്‍ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം
ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു

