കണ്ണൂർ തിരുവനന്തപുരം യാത്രക്കിടെയാണ് വിമാനത്തിനുഉളിൽ വച്ച് പിണറായിയെ യൂത്ത്കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്.
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസുകാർ വധിക്കാൻ ശ്രമിച്ചെന്ന കേസിലും ഭരണമാറ്റത്തിന് ശേഷം പൊലിസിന്റെ മലക്കംമറിച്ചിൽ. നാലു വര്‍ഷത്തിന് ശേഷം ഗുരുതരമായ വ്യോമയാന വകുപ്പ് ഒഴിവാക്കി പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകി.കണ്ണൂരിൽ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നരും കൈയേറ്റം ചെയ്തു. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്. ഇതോടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി തേടി. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ മുൻ സർക്കാർ വെട്ടിലായി. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. കുറ്റപത്രം എന്തായെന്ന് എന്ന പല പ്രാവശ്യം കോടതി ചോദിച്ചുവെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷൻ ഒഴിഞ്ഞുമാറി.

ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. പക്ഷെ പ്രതികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ,സുനിത് നാരായണൻ, ശബരിനാഥൻ എന്നിവർക്കെതിരെ വധശ്രമം, ഗൂഡാലോചന എന്നിവ നിലനിൽക്കും. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചതിൽ കേസെടുക്കണമെന്ന പ്രതികളുടെ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലാണ്. വധശ്രമ കുറ്റം ചുമത്തിയതിൽ പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാർ ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുന്നമെന്നാണ് വിവരം.


