കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു.
രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ പ്രതികരിച്ച് തമിഴ് താരം സിദ്ധാർത്ഥ്. ട്വിറ്ററിലൂടെ ആയിരുന്നു താരം തന്റെ നിലപാട് വ്യാക്തമാക്കിയത്. നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാർത്ഥ് കുറിച്ചു.
"നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ ഉന്നതങ്ങളിൽ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക", എന്നാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്.
കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമര്‍ശം.''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്.
പിന്നാലെ, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി, വിരാട് കോഹ്‌ലി അനില്‍ കുംബ്ലെ എന്നിവര്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു.
