'ജില്ലാ അടിസ്ഥാനത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നവരോട്'; സിതാര കൃഷ്‍ണകുമാര്‍ പറയുന്നു
'അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, "എന്‍റെ വീട്, എന്‍റെ ആരോഗ്യം, എന്‍റെ സ്വത്ത്..." ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ഈ മനുഷ്യരെ കണ്ട് ശീലിക്കണം'
ദുരന്തത്തിന്‍റെയും രക്ഷാപ്രവര്‍ത്തനത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തില്‍ പ്രാദേശികവാദവും മതവും പറഞ്ഞുള്ള തര്‍ക്കങ്ങള്‍ അസംബന്ധമാണെന്ന് ഗായിക സിതാര കൃഷ്‍ണകുമാര്‍. പ്രളയകാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയവരും ഒരേതരം മനുഷ്യരാണെന്നും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ അവരെ മാതൃകയാക്കാനാണ് ശ്രമം വേണ്ടതെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
സിതാര കൃഷ്‍ണകുമാര്‍ പറയുന്നു
പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും വോളന്‍റിയര്‍ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിള്ളേരും കഴിഞ്ഞ വർഷം മഴക്കെടുതിക്കാലത്ത് കൈമെയ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും നിലമ്പൂരെയും ഇടുക്കിയിലെയും ആളുകളും ഇന്നലെ കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും... ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ, നന്മയുള്ള പ്രതീക്ഷകൾ, പച്ചമനുഷ്യർ !!! അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, "എന്‍റെ വീട്, എന്‍റെ ആരോഗ്യം, എന്‍റെ സ്വത്ത്..." ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ഈ മനുഷ്യരെ കണ്ട് ശീലിക്കണം!!! അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്സ്ക്ലൂസീവ് വിഷ്വലുകളും, വീടിന്‍റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്‍റെയും ഇടവേളയിൽ ഒരു മാസ് പടം പോലെ കണ്ട് ആവേശപ്പെട്ട്, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്‍റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്!!!