പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന് എതിരെയാണ് ശിവകാര്‍ത്തികേയന്‍റെ പരാതി

ചെന്നൈ: സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ (Sivakarthikeyan). കോളിവുഡിലെ പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെയാണ് ശിവകാര്‍ത്തികേയന്‍റെ ആരോപണം. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിച്ച്, താന്‍ നായകനായി 2019ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയക്കുന്നതിന് തനിക്ക് നല്‍കാമെന്നേറ്റത് 15 കോടിയാണെന്നും എന്നാല്‍ ഇതില്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളെന്നും ശിവകാര്‍ത്തികേയന്‍ ആരോപിക്കുന്നു. നല്‍കിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു.

മിസ്റ്റര്‍ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി ശിവകാര്‍ത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മില്‍ കരാറായത് 2018 ജൂലൈ 6ന് ആയിരുന്നു. നല്‍കാമെന്നേറ്റ 15 കോടി തവണകളായി നല്‍കുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുന്‍പ് നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ ഇതില്‍ 11 കോടി മാത്രമാണ് നല്‍കിയതെന്നും നല്‍കാനുള്ള 4 കോടിയുടെ കാര്യം പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടുന്നു. 

'ഭാര്യയെക്കുറിച്ചുള്ള തമാശയില്‍ സ്വയം കൈവിട്ടുപോയി'; അവതാരകനെ അടിച്ചതില്‍ മാപ്പ് ചോദിച്ച് വില്‍ സ്‍മിത്ത്

അതേസമയം നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ശിവകാര്‍ത്തികേയന് ഫെബ്രുവരി 1ന് ആദായനികുതി വകുപ്പിന്‍റെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. ഈ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പ് നടനില്‍ നിന്നും 91 ലക്ഷം രൂപ പിഴയായി ഈടാക്കി. നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് വന്ന വീഴ്ച ചൂണ്ടിക്കാട്ടി പൊടുന്നനെ ഹൈക്കോടതിയെ സമീപിക്കാനുള്ള കാരണവും ഇതാണ്.

അതേസമയം ഈ കേസില്‍ തീര്‍പ്പാകുന്നതുവരെ മറ്റു സിനിമകളില്‍ പണം നിക്ഷേപിക്കാന്‍ ജ്ഞാനവേല്‍ രാജയെ അനുവദിക്കരുതെന്നും ശിവകാര്‍ത്തികേയന്‍ കോടതിയില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. റിബല്‍, ചിയാന്‍ 61, പത്തു തല എന്നിവയാണ് സ്റ്റുഡിയോ ഗ്രീനിന്റേതായി നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ പ്രദര്‍ശനാവകാശം തിയറ്റര്‍ റിലീസിനുവേണ്ടി വിതരണക്കാര്‍ക്കോ ഡയറക്ട് റിലീസിനുവേണ്ടി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കോ വില്‍ക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ തടയണമെന്നും ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്റെ കഴിഞ്ഞ ചിത്രം ഡോക്ടര്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശിവകാര്‍ത്തികേയന്‍. കൊവിഡ് തരംഗത്തിനു ശേഷം തമിഴ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡോക്ടര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ഡോണ്‍, ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന അയലാന്‍, കെ വി അനുദീപിന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് ശിവകാര്‍ത്തികേയന്‍റേതായി തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു ചിത്രങ്ങള്‍. തമിഴ് സിനിമയില്‍ മികച്ച സക്സസ് റേറ്റ് ഉള്ള നായക നടന്മാരില്‍ പ്രധാനിയാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍.