എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്
ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്.
ആരോഗ്യനില അതീവ ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ ഇന്നലെ പുറത്തുവരികയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും ഇന്നലെ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
തുടർന്ന് സെപ്തംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തുവന്നു. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ എസ്പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.