Supriya Menon about Daughter: ‘അവളുടെ കഴിവ് വിലപ്പെട്ടത്, അച്ഛനുണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ'; സുപ്രിയ
കഴിഞ്ഞ മാസം 15നായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോഗം.
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നായകൻ എന്നതിന് പുറമെ സംവിധായകനായും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. പൃഥ്വിയോടും ഭാര്യ സുപ്രിയയോടും(Supriya Menon) എന്ന പോലെ തന്നെ മകൾ അലംകൃതയോടും(അല്ലി) പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക് ഉള്ളത്. ക്രിസ്‌മസ് ദിനത്തിൽ അല്ലി(Ally) തന്നെ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു പൃഥ്വിയും സുപ്രിയയും മകള്‍ക്ക് സമ്മാനമായി നൽകിയത്. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
ഇപ്പോഴിതാ ഈ കവിതാ സമാഹാരം ആർക്കാണ് സമർപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സുപ്രിയ. സുപ്രിയയുടെ പിതാവ് വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും സുപ്രിയ കുറിക്കുന്നു.
“കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത് അച്ഛൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേ പറ്റി ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കിടയിലാണ് ഞാന്‍ ഇതെല്ലാം നോക്കിയത്. അച്ഛനുണ്ടായിരുന്നെങ്കില്‍ അല്ലിയൊരു എഴുത്തുകാരിയായതില്‍ അഭിമാനിക്കുമായിരുന്നു. കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ്,”എന്ന് സുപ്രിയ കുറിച്ചു.
കഴിഞ്ഞ മാസം 15നായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോഗം. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു.