സുരാജ് വെഞ്ഞാറമൂട് ജയിലര്‍ രണ്ടിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

തമിഴകവും മലയാളവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2.പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ജയിലര്‍ 2 സൂപ്പറായി വന്നിട്ടുണ്ട്. ഇത് ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ്. രജനികാന്തിനെ കാണണമെന്നേ ‌ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയതേയില്ല, എല്ലാ രംഗങ്ങളിലും രജനികാന്ത് അത്ഭുതപ്പെടുത്തും. ആ അര്‍ഥത്തില്‍ അദ്ദേഹമൊരു മജീഷ്യനാണെന്നും പറയുന്നു സുരാജ് വെഞ്ഞാറമൂട്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹൻലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നതും.

കൂലിയാണ് രജനികാന്തിന്‍റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത് ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനികാന്തിനൊപ്പം നാഗാർജുന പ്രധാന കഥാപാത്രമായപ്പോള്‍ ചിത്രത്തില്‍ ആമിര്‍ ഖാൻ അതിഥി വേഷത്തിലുമെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക