'പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ് അച്ഛന്‍. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല', എന്നാണ് ഗോകുല്‍ പറഞ്ഞത്. 

ലയാളത്തിലെ മുൻനിര സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. അഭിനേതാവ് എന്നതിനെക്കാൾ ഉപരി അദ്ദേഹത്തിലെ മനുഷ്യത്വം തിരിച്ചറിഞ്ഞവരാണ് മലയാളികൾ. സുരേഷ് ​ഗോപി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. എന്നാൽ പലപ്പേഴും വിമർശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അച്ഛനെതിരെ വരുന്ന ഇത്തരം വിമർശനങ്ങനെ കുറിച്ച് അടുത്തിടെ ​ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധിതം സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാർ. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല", എന്നാണ് ​ഗോകുൽ അന്ന് പറഞ്ഞത്. ​ഗരുഡൻ പ്രസ് മീറ്റിൽ ഇതേപറ്റി സുരേഷ് ​ഗോപിയോട് ചോദിച്ചിരുന്നു.

ഇതിന്, "അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ​ഗോകുലിന് ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായം ഉണ്ട്. പക്ഷേ ആ അഭിപ്രായം ഇന്നുവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല. ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോ​ഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം. എന്തു ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ആരോ​ഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം എന്നത് മാത്രമാണ് എന്റെ കോൺട്രിബ്യൂഷൻ. അതിനകത്ത് ഒരഭിപ്രായം പറയാൻ ഞാൻ തയ്യാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ​ഗോകുലിനോട് തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അത് എന്റെ അടുത്തെത്തിയിട്ടില്ല. ​ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണത്. രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളൊന്നും അപ്പോഴുണ്ടാകില്ല. സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. മറ്റുള്ളവർ നമ്മെ കുറിച്ച് എന്തു പറയുന്നു, മനസിലാക്കുന്നു എന്നതെല്ലാം അപ്രസക്തമായ കാര്യങ്ങളാണ്. നമ്മൾ എന്തായിരിക്കണം എന്നത് നമ്മൾ തന്നെ നിശ്ചയിച്ചാൽ, അതിന് സത്യം കൂടുതൽ ആണെങ്കിൽ, മാലിന്യം ലവലേശം ഇല്ലായെങ്കിൽ ആ പാതിയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമി-കീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല", എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി.

'ലിയോ 10കോടിയിലധികം നേടും, ഈ റെക്കോർഡ് തകര്‍ക്കുക ലാലേട്ടന്‍റെ ആ ചിത്രം'; കവിത തിയറ്റർ ഉടമ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..