ലെനയ്ക്ക് കിളിപോയി എന്ന് പറയുന്നവര്‍ക്കാണ് കിളി പോയിരിക്കുന്നത്: സുരേഷ് ഗോപി
എനിക്ക് ഇപ്പോള്‍ പറയാനുള്ളത് ലെന അധ്യാത്മികതയുടെ ഒരു പുതിയ തലത്തില്‍ എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ചു വരുത്തണം. ഒരു മതത്തിന്‍റെ പ്രവര്‍ത്തനമായിട്ടല്ല. മതം ലെനയ്ക്ക് ഇല്ല.
![suresh gopi support lena on her comments in recent times become controversy vvk suresh gopi support lena on her comments in recent times become controversy vvk](https://static-ai.asianetnews.com/images/01hgsjyzg7zzra0b8mdh3hfnhc/suresh-gopi-lena_363x203xt.jpg)
തൃശ്ശൂര്‍: നടി ലെനയുടെ അടുത്തകാലത്തെ അഭിമുഖങ്ങളും അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോള്‍ ലെനയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും, ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപി. പ്രജ്യോതി നികേതന്‍ കോളജില്‍ നടന്ന പരിപാടിയിലാണ് താരം ലെനയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.
"2000-2001 സമയത്ത് ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. അന്നിവിടെ ലെന പിജിക്ക് പഠിക്കുകയായിരുന്നു. ലെനയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പുതുക്കാട് വഴി പോകുമ്പോള്‍ അതിന്‍റെ ലാന്‍റ്മാര്‍ക്ക് കിട്ടിയിരുന്നത് ഈ സ്ഥാപനം കാണുമ്പോഴാണ്. തെങ്കാശിപട്ടണം സിനിമയുടെ ക്ലൈമാക്സ് സമയത്ത് കാലില്‍ പ്ലാസ്റ്ററിട്ടാണ് അഭിനയിച്ചത് ആ സമയത്താണ് ഇവിടെ വന്നത്. എല്ലാവരും പിടിച്ചാണ് അന്ന് എന്നെ കൊണ്ടുവന്നത്.
എനിക്ക് ഇപ്പോള്‍ പറയാനുള്ളത് ലെന അധ്യാത്മികതയുടെ ഒരു പുതിയ തലത്തില്‍ എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ചു വരുത്തണം. ഒരു മതത്തിന്‍റെ പ്രവര്‍ത്തനമായിട്ടല്ല. മതം ലെനയ്ക്ക് ഇല്ല. നമ്മുക്ക് അങ്ങനെയൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം.
അതിന് സ്പിരിച്വലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. എപ്പോഴാണ് വാരന്‍ പറ്റുന്നത് എന്ന് നോക്കി ഒരു ഇന്‍ററാക്ഷന്‍ സെഷന്‍ ഇവിടെ വയ്ക്കണം. നാട്ടുകാര്‍ പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും. ആ പറയുന്നവരുടെ കിളിയാണ് പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെ.
വലിയ കാര്യങ്ങള്‍ പറയുന്നത് സഹിക്കത്തില്ല. അതിന് രാഷ്ട്രീയത്തില്‍ കുരുപൊട്ടല്‍ എന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം.
ഇവരൊന്നും മതത്തിന്‍റെ വക്താക്കള്‍ അല്ല. അങ്ങനെയുള്ള അന്‍പത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടുകളുടെ ഇന്‍ററാക്ഷന്‍ നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്‍റെ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാന്‍ തന്നെ ലെനയെ വിളിച്ച് പറയാം" - സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു.
അടുത്തിടെ ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസം ഉണ്ടെന്ന് ലെന പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്ന് പറഞ്ഞ ലെന, അറുപത്തിമൂന്നാം വയസിൽ ടിബറ്റിൽ വച്ചായിരുന്നു മരിച്ചതെന്നും പറയുന്നു. അതിനാലാണ് ഈ ജന്മത്തിൽ താൻ മൊട്ടയടിക്കുകയും ഹിമാലയത്തിലേക്ക് പോകുകയും ചെയ്തതെന്ന് ലെന വ്യക്തമാക്കുന്നു. ആത്മീയ കാര്യത്തിൽ സിനിമയിൽ തന്നെ സ്വാധീനിച്ചത് മോഹൻലാൽ ആണെന്നും ലെന പറഞ്ഞു.
നടി ലെനക്കെതിരെ എന്നാല്‍ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ് കേരള റീജിയൻ രംഗത്ത് എത്തിയിരുന്നു. ലെന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകൾ സൃഷ്‌ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ് കേരള റീജിയൻ ചുണ്ടിക്കാട്ടി.
പേടിപ്പിക്കാന്‍ അര്‍ദ്ധ രാത്രി ഷോ: ഇത്തവണ ഐഎഫ്എഫ്കെയില്‍ രണ്ട് സിനിമകള്‍.!