ചെന്നൈ പ്രളയം: ദുരിതാശ്വാസത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും
മിഷോങ് തീവ്ര ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വടക്കോട്ടു നീങ്ങുകയാണ്.
![suriya sivakumar and karthi announced 10 lakhs for chennai rains 2023 relief works nsn suriya sivakumar and karthi announced 10 lakhs for chennai rains 2023 relief works nsn](https://static-ai.asianetnews.com/images/01hgv1xbt5n2mkm9g5ztdgs437/befunky-collage--7-_363x203xt.jpg)
അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. "പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ?", വിശാല്‍ എക്സില്‍ കുറിച്ചു.
അതേസമയം, മിഷോങ് തീവ്ര ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വടക്കോട്ടു നീങ്ങുകയാണ്. നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രയിൽ തീരം തൊടും. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. പുലർച്ചെ വരെ ഈ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. മഴ പൂർണമായി മാറി രണ്ട് മണിക്കൂറിനു ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഷോങ് കെടുതിയിൽ ചെന്നൈയിൽ 162 ദുരിശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം