'വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല'; സിബിഎസ്ഇ സിലബസില്‍ മാറ്റം വരുത്തിയതിനെതിരെ തപ്സി
11ാം ക്ലാസിലെ സിലബസില്‍ നിന്നാണ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത്.
മുംബൈ: സിബിഎസ്ഇ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് ജനാധിപത്യ അവകാശങ്ങള്‍, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, ഫെഡറലിസം, പൗരത്വവും മതേതരത്വവും തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിൽ പ്രതികരണവുമായി നടി തപ്സി പന്നു. വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് തപ്സി പ്രതികരിച്ചു.
"ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല"- തപ്സി പന്നു ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്തയും ഇതോടൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
11ാം ക്ലാസിലെ സിലബസില്‍ നിന്നാണ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായി സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
Read Also: ഫെഡറലിസം, പൗരത്വം, മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലബസ്