തമിഴകത്തിന്റെ ദളപതി വിജയ്‍യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തമിഴകത്തിനു പുറത്തും നിരവധി ആരാധകരുള്ള താരമാണ് വിജയ്. ബോക്സ് ഓഫീസില്‍ മാജിക്ക് കാണിക്കുന്ന താരവുമാണ് വിജയ്. തുടക്കത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരവുമാണ് വിജയ്. പ്രതിസന്ധികളെ തരണം ചെയ്‍ത വിജയ്‍യെ കുറിച്ച് നടൻ വിശാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

കോളേജ് കാലത്ത് വിജയ് നേരിട്ടതിനെ കുറിച്ച് ധാരണയുണ്ട് എന്ന് ഒരു പഴയ അഭിമുഖത്തില്‍ വിശാല്‍ വ്യക്തമാക്കിയിരുന്നു. വിജയ് അന്ന് കൊളേജില്‍ എന്റെ സഹോദരന്റെ സീനിയറായിരുന്നു. സിനിമയില്‍ വിജയ് അരങ്ങേറിയപ്പോഴുള്ള ദുരനുഭവത്തെ കുറിച്ചും വിശാല്‍ ഓര്‍ക്കുന്നു. വിജയ്‍യുടെ മുഖം കാണാൻ എന്തിന് തിയറ്ററില്‍ പൈസ ചെലവഴിക്കുന്നു എന്നാണ് ഒരിക്കല്‍ ഒരു മാസിക എഴുതിയതടക്കമുള്ള ഭീകരാവസ്‍ഥകള്‍ നേരിട്ടിരുന്നു. സിനിമയില്‍ നിന്ന് വിജയ് പിൻമാറിയില്ല. സിനിമകള്‍ കുറച്ച് വിജയ്‍ ചെയ്‍തതിന് ശേഷം അതേ മാസിക പൊസീറ്റാവായും എഴുതി. അതാണ് വിജയ്‍യുടെ വിജയം. വിജയ് ഉയരങ്ങളിലേക്ക് പോകുന്നത് സാക്ഷിയാകാൻ തനിക്ക് കഴിഞ്ഞെന്നും വിജയം എളുപ്പമായിരുന്നില്ല എന്നും അതിനായി പ്രയത്നിക്കുകയായിരുന്നു എന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

ദളപതി വിജയ് നായകനായുള്ള ചിത്രമായി ദ ഗോട്ടാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ദ ഗോട്ടിന്റെ ചീത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും 2024 പകുതിയോടെ തന്നെ താരം രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തമിഴകത്ത് താരം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തത് രാഷ്‍ട്രീയ പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്‍ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായതും വൻ ചര്‍ച്ചയായിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തകരെ ചെന്നൈയില്‍ വിജയ് കാണുകയും രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ചര്‍ച്ച നടത്തുകയും ചെയ്‍തതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീടാണ് രാഷ്‍ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായതും. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ നടപടികള്‍ ഇതിനകം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: വെറുതെയങ്ങ് പോകാൻ ശിവകാര്‍ത്തികേയനില്ല, മൂന്നാമാഴ്‍ചയിലും തമിഴകത്ത് അയലാന് വൻ സ്വീകാര്യത, സര്‍പ്രൈസ് കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക