എന്തൊക്കെ അജണ്ട നിറച്ച് കേരള സ്റ്റോറി പോലുള്ള സിനിമകള്‍ ഇറക്കിയാലും സൗത്ത് ഇന്ത്യയില്‍ അത് ചെലവാകില്ലെന്ന് അഞ്ജന.
റിലീസിന് മുൻപെ ഏറെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ചിത്രത്തിന് എതിരെ രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു. വിവാദങ്ങൾക്കിടെ തന്നെ ചിത്രം റിലീസും ചെയ്തിരുന്നു. ഇപ്പോഴിതാ കേരള സ്റ്റോറിയ്ക്ക് എതിരെ തമിഴ് ആർ ജെ അഞ്ജന പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.
എന്തൊക്കെ അജണ്ട നിറച്ച് കേരള സ്റ്റോറി പോലുള്ള സിനിമകള്‍ ഇറക്കിയാലും സൗത്ത് ഇന്ത്യയില്‍ അത് ചെലവാകില്ലെന്നും കേരളം എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അഞ്ജന പറയുന്നു. നിരവധി മലയാളികളാണ് ഈ വീഡിയോയ്ക്ക് താഴെ നന്ദി അറിയിച്ചുകൊണ്ടും പ്രശംസിച്ചും രംഗത്തെത്തിയത്.
"ഒരു കാര്യത്തില്‍ വലിയ സന്തോഷം ഉണ്ട്, പ്രൊപ്പഗണ്ടയിൽ കഥകള്‍ മെനഞ്ഞെടുത്ത് ഒരു സംസ്ഥാനത്തെ മുഴുവന്‍ മോശമായി മുദ്രകുത്തി ആ സംസ്ഥാനത്തിന്‍റെ പേരില്‍ നിങ്ങളൊരു സിനിമ ഇറക്കിയാലും ഇവിടെ അതൊന്നും ചിലവാകാന്‍ പോകുന്നില്ല. ചുരുങ്ങിയത് സൗത്ത് ഇന്ത്യ എന്തായാലും അതിനെ തള്ളിക്കളയും. ഞങ്ങൾക്ക് അറിയുന്ന കേരള സ്റ്റോറി 2018ലേതാണ്. പ്രളയം വന്നപ്പോൾ ഒത്തൊരുമയോടെ നിന്ന കേരളം. അന്ന് ഓരോരുത്തരും മറ്റുള്ളവർക്കായി നിലകൊണ്ടിരുന്നു. നമ്മുടെ എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത് പോലെ ഒരു മസ്ജിദില്‍ ഹിന്ദു കല്യാണം നടന്നില്ലേ. അതാണ് ഞങ്ങള്‍ പരിചയമുള്ള കേരള സ്റ്റോറി. അത് മനസിലാക്കിയാൽ മതി. അങ്ങനെ ജീവിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല. എന്തൊക്കെ ചെയ്താലും ഒരു ഫാത്തിമയുടെയും അഞ്ജനയുടെയും ബന്ധം തകർക്കാമെന്ന് നിങ്ങൾ കരുതണ്ട’,എന്നാണ് ആർ ജെ അഞ്ജന വീഡിയോയിൽ പറയുന്നത്.
'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം ജൂഡ്- നിവിൻ കോമ്പോ; ഒപ്പം വിജയ് സേതുപതിയും ?
