ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് മസ്തിഷ്ക മരണം
മലയാളത്തിലെ യുവ സംവിധായക നിരയില്‍ വേറിട്ട വഴിയേ സഞ്ചരിക്കുന്ന ആളാണ് കൃഷാന്ദ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മസ്തിഷ്ക മരണം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ഡിസ്ടോപ്പിയന്‍ സൈബർ പങ്ക് ഗണത്തില്‍ പെടുന്ന ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ആദ്യ ദിനങ്ങളില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സംഭാഷണത്തക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. വായില്‍ തോന്നിയത് വിളിച്ച് പറയല്ലേ ചേട്ടാ എന്നൊരു ഡയലോഗ് ചിത്രത്തില്‍ ഉണ്ട്. ഇത് നടി ആക്രമിക്കപ്പെട്ട കേസിന്‍റെ ആദ്യഘട്ട അന്വേഷണ സമയത്ത് മാധ്യമ ക്യാമറ നോക്കി ദിലീപ് പറഞ്ഞതിന് സമാനമാണ്. ഇത് അത്തരത്തില്‍ വായിക്കപ്പെടുമെന്നും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തോടാണ് കൃഷാന്ദ് പ്രതികരിക്കുന്നത്.
കൃഷാന്ദിന്‍റെ പ്രതികരണം
കൃഷാന്ദിന്‍റെ മറുപടി ഇങ്ങനെ- “അതൊരു ദിലീപ് വിരുദ്ധ പ്രസ്താവനയൊന്നുമല്ല. ആള്‍ക്കൂട്ട, മാധ്യമ വിചാരണ കാണിക്കുന്ന ഒരു സാധനമാണ്. വായില്‍ തോന്നിയത് വിളിച്ച് പറയല്ലേ ചേട്ടാ എന്ന് പറയുമ്പോള്‍ ദിലീപേട്ടന്‍റെ ക്രൈമോ ക്രൈം ചെയ്തിട്ടുണ്ടോ എന്ന കാര്യമൊന്നുമല്ല കൊണ്ടുവരാന്‍ ശ്രമിച്ചത്. അതൊക്കെ കോടതിയ്ക്ക് വിട്ടതാണ്. പക്ഷേ കുറ്റവാളിയായി പ്രതി ചേര്‍ക്കപ്പെട്ട ഒരാളുടെ ചുറ്റും മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. അതിന്‍റെ ഒരു റെഫറന്‍സ് ആണ് സിനിമയില്‍ കൊണ്ടുവന്നത്. പെട്ടെന്ന് നമുക്ക് മാധ്യമങ്ങള്‍ വേട്ടയാടുന്ന ഒരു സാധനം കാണിക്കാന്‍ പറ്റുന്ന ഒന്ന്. റിയാലിറ്റിയുടെ ഒരു എക്കോ സിസ്റ്റത്തെക്കുറിച്ച് പറയുന്നതാണ്. അതിനകത്ത് ഇതെല്ലാം വരുന്നുണ്ട്. നമ്മുടെ കാലത്തിന്‍റെ ഒരു ഡോക്യുമെന്‍റേഷന്‍ ആണ് അത്. ഇതിനെക്കുറിച്ചൊക്കെ റെഫര്‍ ചെയ്ത് പോകാം, അതിനെ നമ്മള്‍ ഭയക്കേണ്ടതില്ല എന്നാണ് വിചാരിക്കുന്നത്”, കൃഷാന്ദ് പറയുന്നു.
ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് മസ്തിഷ്ക മരണം. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗണത്തിൽ രജിഷ എത്തിയത്.



