സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ബി ആർ അരവിന്ദാക്ഷൻ നൽകിയ പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.
ചെന്നൈ : ദ കേരളാ സ്റ്റോറി സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.
സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആദ്യം പ്രതിഷേധ സ്വരം ഉയർന്നത് കേരളത്തിലായിരുന്നില്ല, മറിച്ച് തമിഴ്നാട്ടിലായിരുന്നു. ബി ആർ അരവിന്ദാക്ഷൻ ആണ് സിനിമയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കൂടാതെ തമിഴ്നാട് സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സംസ്ഥാന സെൻസർ ബോർഡുകൾക്കും ചിത്രം പ്രദർശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കും അരവിന്ദാക്ഷൻ പരാതി നൽകി. ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല.
എന്നാൽ സിനിമയുടെ റിലീസ് തീരുമാനിച്ചതോടെ അരവിന്ദാക്ഷൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
Read More : എൻസിപിയിൽ തലമുറമാറ്റം? ദേശീയ അധ്യക്ഷ പദവിയിലേക്ക് പ്രതിപക്ഷ പിന്തുണ സുപ്രിയ സുലെയ്ക്ക്
