ദ പാരഡൈസിന്റെ റിലീസ് തിയ്യതി.
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിച്ച അണിയറപ്രവർത്തകർ, നിശ്ചയിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ടീസർ കണ്ട പലരും ചിത്രം അങ്ങേയറ്റം വയലൻസ് നിറഞ്ഞതായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ‘ദ പാരഡൈസ്’ മനോഹരമായ ഒരു അമ്മ-മകൻ ബന്ധത്തിന്റെ കഥയാണെന്നും നാനി വ്യക്തമാക്കി. വയലൻസിനേക്കാൾ അതിന് പിന്നിലെ വികാരമാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു.
‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് എസ്എൽവി സിനിമാസ് ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് തന്നെ തിയേറ്ററുകളിലെത്തുമെന്നും നിർമ്മാതാവ് സുധാകർ ചെറുകുറി വ്യക്തമാക്കി. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്‌ഡേറ്റുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ ടീം ഏറെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
‘ദ പാരഡൈസ്’ ഒരു വിപ്ലവാത്മകമായ വൈകാരിക ചിത്രമാണെന്ന് സംവിധായകൻ ശ്രീകാന്ത് ഒഡേല പറഞ്ഞു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയും ചിത്രം പറയുന്നു. സ്വന്തം രാജ്യത്തിനായി പോരാടിയവർക്ക് അതേ രാജ്യത്ത് തങ്ങൾക്ക് ഇടമില്ലെന്ന് തിരിച്ചറിയേണ്ടിവരുന്നതും, പിന്നീട് തിരിച്ചുപോരാടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. കാലോജിയുടെ ‘നമ്മുടെ ജനനവും മരണവും നമ്മുടേതാണ്, എന്നാൽ നമ്മുടെ ജീവിതം മുഴുവൻ രാജ്യത്തിന്റേതാണ്’ എന്ന വരിയും അദ്ദേഹം പരാമർശിച്ചു.
‘ദ പാരഡൈസ്’ന് ട്രെയിലർ ഉണ്ടാകില്ലെന്നും ശ്രീകാന്ത് ഒഡേല വ്യക്തമാക്കി. ചിത്രം ട്രെയിലറിലൂടെ കൂടുതൽ വെളിപ്പെടുത്താതെ നേരിട്ട് തിയേറ്ററിൽ അനുഭവിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് അണിയറപ്രവർത്തകർ. സമയപരിമിതി കൂടി പരിഗണിച്ചാണ് ട്രെയിലർ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നാനിയും പറഞ്ഞു. 2 മണിക്കൂർ 49 മിനിറ്റാണ് ചിത്രത്തിന്റെ ഫൈനൽ കട്ട്.
സെപ്റ്റംബർ 24 എന്ന റിലീസ് തീയതി ഉറപ്പിച്ച ശേഷം ചിത്രത്തിന്റെ അവസാനഘട്ട ജോലികൾക്കായി മുഴുവൻ ടീമും 24/7 പ്രവർത്തിച്ചുവരികയാണെന്ന് നാനി പറഞ്ഞു. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ തിയേറ്ററുകളിലെത്തുമ്പോൾ മികച്ചൊരു അഡ്രിനലിൻ റഷും ത്രില്ലും നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, ശ്രീകാന്ത് ഒഡേലയുടെ ദർശനം വലിയ രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും നാനി വ്യക്തമാക്കി.
‘ദ പാരഡൈസ്’ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണെന്നും നാനി പറഞ്ഞു. ചിത്രത്തിലൂടെ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമയനിയന്ത്രണത്തിൽ അൽപ്പം വീഴ്ച സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ദസറ’യിലും ‘ദ പാരഡൈസി’ലും തെലങ്കാന പശ്ചാത്തലം ആധികാരികമായി അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും നാനി പറഞ്ഞു. സങ്കീർണമായ ആക്ഷൻ രംഗങ്ങൾ നീണ്ട ജടകളുമായി ചിത്രീകരിച്ചത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ആക്ഷൻ രംഗങ്ങൾക്കിടെ നാനി, സാംപൂ എന്നിവരുൾപ്പെടെ സംഘത്തിലെ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ പരമാവധി നൽകിയിട്ടുണ്ടെന്നും ചിത്രത്തിൽ തങ്ങളുടെ കഷ്ടപ്പാടുകൾ കാണാനാകുമെന്നും നാനി പറഞ്ഞു.
ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന മോഹൻ ബാബുവിനെ കുറിച്ചും നാനി സംസാരിച്ചു. അദ്ദേഹത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും അടുത്തിടപഴകുമ്പോൾ അദ്ദേഹം വളരെ നിഷ്കളങ്കവും കുട്ടിയെപ്പോലെയുള്ള മനസ്സുമുള്ള വ്യക്തിയാണെന്ന് മനസ്സിലാകുമെന്നും നാനി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ സംഗീതത്തെക്കുറിച്ചും നാനി വാചാലനായി. ഓരോ ഗാനത്തിനും ആവശ്യമായ ശബ്ദവും ഗായകനെയും കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് ശ്രീകാന്തിനുണ്ടെന്നും, അദ്ദേഹം റെക്കോർഡ് ചെയ്യുന്ന ശബ്ദങ്ങൾ അനിരുദ്ധ് രവിചന്ദറിന് അയച്ചുകൊടുക്കാറുണ്ടെന്നും നാനി പറഞ്ഞു. തിയേറ്ററിൽ ഗാനങ്ങൾ എത്തുമ്പോൾ അവ എങ്ങനെയായിരിക്കും എന്നത് തനിക്കുപോലും സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് നേരത്തെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
ടീസറിലെ നാനിയുടെ ഉഗ്രമായ നിലവിളി രംഗത്തെക്കുറിച്ചും താരം പ്രതികരിച്ചു. സിനിമയുടെ ഒഴുക്കിനൊപ്പം ആ രംഗം കാണുമ്പോഴാണ് അതിന് പിന്നിലെ വൈകാരികത പൂർണമായി അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു. ‘ദ പാരഡൈസ്’ തന്റെ കരിയറിലെ ശാരീരികമായും മാനസികമായും ഏറ്റവും ക്ഷീണിപ്പിച്ച ചിത്രമാണെന്നും നാനി വ്യക്തമാക്കി. ചിത്രത്തിനായി എല്ലാവരും പൂർണ ഹൃദയത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും, സിനിമയ്ക്കായി ചെയ്യേണ്ടതെല്ലാം ആത്മാർത്ഥമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ സൂചിപ്പിച്ചിരുന്നു.
ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിർമ്മാതാവ്: സുധാകർ ചെറുകുറി ബാനർ: എസ്എൽവി സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി.
