സിനിമാ മേഖലയിലെ രാഷ്ട്രീയത്തെക്കുറിച്ച് നടന്‍ നന്ദു

ബിജെപിക്കാര്‍ ആണെന്ന് പറഞ്ഞതിന് ശേഷം സിനിമയില്‍ തുടര്‍ന്ന് വര്‍ക്കുകള്‍ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ അഭിനേതാക്കള്‍ ഉണ്ടെന്ന് നടന്‍ നന്ദു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം പറയുന്നത്. സിനിമാ മേഖലയില്‍ ബിജെപിക്ക് സ്വീകാര്യത കിട്ടിയതുപോലെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഈ ഉദാഹരണം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സ്വീകാര്യത കിട്ടിയതായി തോന്നുന്നില്ലെന്ന് പറയുന്നു നന്ദു. അതേസമയം സ്വന്തം രാഷ്ട്രീയ ചായ്‍വ് പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും.

സിനിമാ മേഖലയില്‍ ബിജെപിക്ക് സ്വീകാര്യത കിട്ടിയതുപോലെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നന്ദുവിന്‍റെ പ്രതികരണം ഇങ്ങനെ- “അങ്ങനെ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഏതോ ഒന്നു രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ബിജെപിക്കാരാണെന്ന് പറഞ്ഞിട്ട് വര്‍ക്ക് കിട്ടിയില്ലെന്ന് പരാതി പറയുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് വര്‍ക്ക് ഇല്ല. അത് ഇത് കാരണമാണോ എന്നുള്ളത് എനിക്ക് അറിയില്ല. ഏതോ ഒരു നടിയെപ്പറ്റിയൊക്കെ ഈയിടയ്ക്ക് ഇങ്ങനെ പറഞ്ഞിരുന്നു. അവര്‍ ഒരു ബിജെപിക്കാരി ആണെന്ന് പബ്ലിക് ആയി പറഞ്ഞത് കാരണം പിന്നെ അവര്‍ക്ക് വര്‍ക്ക് കിട്ടിയില്ല എന്ന് പറഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ കത്തിച്ച് വിടുന്നുണ്ട്. അത് സത്യമാണോ എന്ന് അറിയില്ല. വര്‍ക്ക് ഇല്ല എന്നുള്ളത് സത്യമാണ്. കാരണം അവരെ പിന്നീട് ഞാന്‍ വര്‍ക്കുകളിലൊന്നും കണ്ടിട്ടില്ല. അതൊക്കെ ഒരു കാരണം ആണോ എന്ന് അറിയില്ല. ആയിരിക്കും ചിലപ്പോള്‍. പറയാന്‍ പറ്റില്ല”, നന്ദു പറയുന്നു.

“എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ എനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് സ്നേഹം തോന്നി അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ സിനിമ വിടും. ഒന്നുകില്‍ അത്, അല്ലെങ്കില്‍ ഇത്. കാരണം പല തലത്തിലുള്ള ആളുകളാണ് സിനിമയില്‍. ഉദാഹരണത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വളരെയധികം ചായ്വുള്ള ഒരു സംവിധായകന്‍ പടം ചെയ്ത സമയത്ത് ഒരു കാര്യവുമില്ലാതെ സെറ്റില്‍ ഇരുന്നുകൊണ്ട് ഒരാള്‍ എന്നെ ചൂണ്ടി സാറ് ബിജെപിയാണ് കേട്ടോ എന്ന് പറയുന്നത് കേട്ടു. നിങ്ങളുടെയടുത്ത് ഞാന്‍ പറഞ്ഞോ, ഞാന്‍ ബിജെപിയാണ് എന്ന് ചോദിച്ചു. അല്ല നിങ്ങളെ കണ്ടാല്‍ അറിയാം, നിങ്ങള്‍ ബിജെപിയാണെന്ന് എന്ന് അയാള്‍ പറഞ്ഞു. ഏയ് അയാള്‍ നമ്മുടെ ആളല്ലേ എന്ന് മറ്റൊരാള്‍. ഞാന്‍ എല്ലാവരോടും സ്നേഹത്തോടെ പോകുന്ന ആളാണ്. എല്ലാ പാര്‍ട്ടികളിലും നല്ലതുമുണ്ട്, മോശവും ഉണ്ട്. അത് ഞാന്‍ തിരിച്ചറിയും. അതും ഞാന്‍ തുറന്ന് പറയില്ല. തുറന്ന് പറയുന്നത് എന്‍റെ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ്”, നന്ദു പറഞ്ഞ് നിര്‍ത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News