പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം റഷ്യയിലേക്ക് തിരിച്ചു. മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസമില്ലെന്ന് ഇറാൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, പ്രസിഡന്റ് പുടിനുമായി ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാനാണ് ഈ നീക്കം.

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് അരാ​ഗ്ചി റഷ്യയിലേക്ക് പുറപ്പെട്ടത്. മോസ്കോയിൽ അരാഗ്ചി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. മൂന്നാം മാസത്തിലേക്ക് കടക്കുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ആയിരിക്കും ചർച്ചയുടെ പ്രധാന അജണ്ട. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ സാന്നിധ്യത്തെയും ഏതെങ്കിലും തരത്തിലുള്ള ഉപരോധത്തെയും ഇറാൻ ഇപ്പോഴും എതിർക്കുന്ന സമീപനമായിരിക്കും പ്രധാന ചർച്ച. അബ്ബാസ് അരാഗ്ചിയുടെ മോസ്കോ സന്ദർശനത്തിന് പിന്നിലെ സന്ദേശം വ്യക്തവും ആസൂത്രിതവുമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ പ്രധാന പങ്കാളികൾക്കിടയിലുള്ള ഏകോപനം ശക്തമാക്കാനാണ് ഇറാന്റെ ശ്രമമെന്നും ഇറാൻ പറയുന്നു. അതിനിടെ, റഷ്യയുടെ പ്രതിനിധി മിഖായേൽ ഉലിയാനോവ്, അമേരിക്കയുടെ സമീപനത്തെ രൂക്ഷമായി വിമർശിച്ചു. പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് പുരോഗതി കൈവരിക്കണമെങ്കിൽ ബ്ലാക്ക്മെയിലിംഗും അന്ത്യശാസനങ്ങളും ഉപേക്ഷിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

മിഡിൽ ഈസ്റ്റിലെ സംഘർഷം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടെയാണ് അരാഗ്ചി റഷ്യയിൽ എത്തിയത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും അരാഗ്ചി ഇസ്ലാമാബാദിൽ എത്തുകയും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ കാണുകയും ചെയ്തു.

അതേസമയം, സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളിൽ ഇറാൻ സംശയം ഉന്നയിച്ചിട്ടുണ്ട്. മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസ്യതയില്ലെന്ന് ഇറാനിയൻ എംപിയായ ഇബ്രാഹിം റെസായി പറഞ്ഞു. പാകിസ്ഥാനെ നല്ല സുഹൃത്താണെങ്കിലും യുഎസ് പ്രസിഡന്റിനെയാണ് കൂടുതൽ പരിഗണിക്കുന്നതെന്നും ഡോണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് എതിരായി ഒരു വാക്കുപോലും പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.