'അതിരടി' സിനിമയുടെ പ്രൊമോഷനിടെ, കോളേജ് കാലത്ത് പരീക്ഷയ്ക്ക് കോപ്പിയടിച്ച രസകരമായ അനുഭവം ടൊവിനോ തോമസ് പങ്കുവെച്ചു. Tovino Thomas, Athiradi movie

ബേസിൽ ജോസഫിനൊപ്പം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് അതിരടി. സാംബോയ് എന്ന കോളേജ് പയ്യനായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മിന്നൽ മുരളിയുടെ സഹരചയിതാവ് അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ തന്റെ കോളേജ് കാലത്ത് നടന്ന രസകരമായ സംഭവം ഓർത്തെടുക്കുകയാണ് ടൊവിനോ തോമസ്. പരീക്ഷാ ഹാളിൽ കോപ്പിയടിച്ച് പിടിച്ചപ്പോൾ ഞാനൊരു സത്യാ ക്രിസ്ത്യാനിയല്ലേ എന്നും ഇതിനെ കുറിച്ച് കുമ്പസരിക്കണമെന്നും ടീച്ചർ ഉപദേശിച്ചതായി ടൊവിനോ പറയുന്നു.

"കോപ്പി വച്ചിട്ടുമുണ്ട് പിടിച്ചിട്ടുമുണ്ട്. അന്ന് മൈക്രോ സെറോക്‌സ് കിട്ടും. വലിയ പേജിനെ ചെറുതാക്കി പ്രിന്റ് എടുക്കും. അത് മടക്കി മടക്കി അവിടെയിവിടെയായി വെക്കും. റോള്‍ നമ്പര്‍ അനുസരിച്ച് അടുത്തടുത്തിരിക്കുന്ന ഞങ്ങള്‍ മൂന്ന് പേര്‍ അഞ്ചെണ്ണം വീതം വീതിച്ചെടുത്തു. ഞാനും വിമലും അടുത്തടുത്താണ് ഇരിക്കുന്നത്. ഷെഹ്നാസ് കുറച്ച് ദൂരെയാണ്. ചോദ്യപേപ്പര്‍ വന്നപ്പോള്‍ എന്റെ കയ്യിലുള്ളതൊക്കെ തന്നെയാണ് ചോദിച്ചിരിക്കുന്നത്. ഞാന്‍ ഹാപ്പിയായി." ടൊവിനോ പറയുന്നു.

"നോക്കിയപ്പോള്‍ അപ്പുറത്തിരിക്കുന്ന രണ്ടാളും എന്നെ നോക്കുകയാണ്. തൊട്ടപ്പുറത്തുള്ളവന് ഞാന്‍ ഫ്‌ളിപ്പ് ചെയ്ത് കൊടുത്തു. അങ്ങേ അറ്റത്തിരിക്കുന്നവന്‍ ആഹാ എന്ന് പറഞ്ഞ് നോക്കുകയാണ്. ഞാന്‍ എങ്ങനെ തരാനാണ്. ഞാന്‍ ഇവന്റെ സങ്കടമൊക്കെ കണ്ടെങ്കിലും അതും നോക്കിയിരുന്നാല്‍ ഞാന്‍ തോക്കുമല്ലോ എന്നോര്‍ത്ത് എഴുതാന്‍ ആരംഭിച്ചു. ചോദ്യ പേപ്പറിന്റെ ഉള്ളില്‍ വച്ചാണ് എഴുതുന്നത്.

കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ കാലില്‍ ഒരു തോണ്ടല്‍. അവന്‍ അവിടെ നിന്നും ടോം ആന്റ് ജെറിയില്‍ വരുന്നത് പോലെ ടീച്ചറുടെ കണ്ണും വെട്ടിച്ച് നാല് ഡെസ്‌കും കടന്നു വന്നിരിക്കുകയാണ്. ഞാന്‍ കൊടുത്തു. കൊടുത്തതും അവന്‍ തിരിച്ച് അതുപോലെ പോകുന്നതും കണ്ടപ്പോള്‍ എനിക്കാകെ ടെന്‍ഷനായി. കോളേജില്‍ ഞാനിത്തിരി മാന്യന്‍ ആണെന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്റെ മുഖത്തെ പരുങ്ങല്‍ കണ്ടപ്പോള്‍ അറിയാത്തതു കൊണ്ടാണെന്ന് ടീച്ചര്‍ക്ക് തോന്നി. എന്നോടുള്ള സ്‌നേഹം കൊണ്ട് ടീച്ചര്‍ എനിക്ക് ഉത്തരം പറഞ്ഞു തരാമെന്ന് പറഞ്ഞു." ടൊവിനോ കൂട്ടിച്ചേർത്തു.

"എഴുതിത്തുടങ്ങി, അടുത്ത ഭാഗം എഴുതണമെങ്കില്‍ പേജ് മറിക്കണം. മറിച്ചപ്പോള്‍ ദാ ഇരിക്കുന്നു, ബിറ്റ്. എന്നെ പിടിച്ച് പുറത്താക്കി. ഭക്തിയില്ലെങ്കിലും അന്ന് സ്റ്റൈലിന്റെ ഭാഗമായി കൊന്തയൊക്കെ ഇട്ടിരുന്നു. താനൊരു സത്യക്രിസ്ത്യാനിയായിട്ട് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് ടീച്ചര്‍ ചോദിച്ചു. സോറി പറ്റിപ്പോയി എന്ന് ഞാന്‍ പറഞ്ഞു. എന്റെ മുഖഭാവം കണ്ട് ടീച്ചര്‍ക്ക് പാവം തോന്നി. നീയിത് കുമ്പസാരത്തില്‍ പറയണം എന്ന് പറഞ്ഞു. തീര്‍ച്ചയായും എന്ന് ഞാന്‍ പറഞ്ഞു. പോയി ബാക്കി എഴുതിക്കോളാന്‍ പറഞ്ഞു. രണ്ട് സ്റ്റെപ്പ് വച്ചിട്ട് ഞാന്‍ തിരിഞ്ഞു നിന്ന് ടീച്ചര്‍ ആ ബിറ്റ് എന്ന് ചോദിച്ചു. അതോടെ എന്നെ പിടിച്ച് പുറത്താക്കി. അതില്ലാതെ ഞാനെങ്ങനെ എഴുതാനാണ്. പക്ഷെ അവന്മാര്‍ രണ്ടു പേരും ജയിച്ചു." ടൊവിനോ കൂട്ടിച്ചേർത്തു. മൂവിമാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിനായിരുന്നു ടൊവിനോയുടെ പ്രതികരണം.