വ്യക്തിപരമായി സഖാവാണ് എന്നും ജാസി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളക്കരയിലെങ്ങും തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവുമെല്ലാം നടക്കുകയാണ്. ഇതിനിടെ ചർച്ചയാകുന്ന ഒന്നാണ് സെലിബ്രിറ്റികളുടെ രാഷ്ട്രീയപ്രവേശം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ നിരവധി സെലിബ്രിറ്റികളും ട്രാൻസ്ജെൻഡേഴ്സും ബിജെപിയിൽ ചേർന്നിരുന്നു. ട്രാൻസ്‍വുമണായ സീമ വിനീത് അടക്കമുള്ളവരാണ് അടുത്തിടെ ബിജെപിയിൽ അംഗത്വം എടുത്തത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നയാളുമായ ജാസി.
''ഞാൻ ബിജെപിയിൽ ചേരില്ല. എനിക്ക് ആ പാർട്ടിയോടുള്ള വിയോജിപ്പു മൂലമല്ല. വ്യക്തിപരമായി ഞാനൊരു സഖാവാണ്. എനിക്ക് എന്റെ പാർട്ടിയാണ് വലുത്. അതുകൊണ്ട് ഇരുപതിനായിരമല്ല, ഇരുപത് കോടി തന്നാലും ഞാൻ ആ പാർട്ടിയിലേക്ക് പോകില്ല. ഒരുപാട് ട്രാൻസ്ജെൻഡേഴ്സിനെ ബിജെപിയിലേക്ക് എടുത്തത് ഞാൻ കണ്ടു. ബിജെപിയിലേക്ക് മാത്രമല്ല, എല്ലാ പാർട്ടികളിലേക്കും ഇങ്ങനെയുള്ള ആളുകൾ വരുന്നുണ്ട്. പക്ഷേ, ബിജെപിയിലേക്ക് പോയപ്പോൾ അത് കുറച്ചുകൂടി ചർച്ച ചെയ്യപ്പെട്ടു. പൊതുവിടങ്ങളിലുള്ള ആളുകൾ ചേർന്നതു കൊണ്ടാകാം അത് ചർച്ചയായത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജാസി പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ജാസിൽ ജാസിയുടേത്. മലപ്പുറം സ്വദേശിയായ ജാസി തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതികരണങ്ങളുടെ പേരിലും വലിയ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അടക്കം ജാസി ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ജാസി സംസാരിച്ചിരുന്നു. തന്റെ കുടുംബം യാഥാസ്ഥിതികരാണ്. കല്യാണക്കാര്യം വന്നപ്പോൾ ഒഴിഞ്ഞ് മാറിയെങ്കിലും ഉപ്പയ്ക്ക് വയ്യാതായപ്പോൾ കല്യാണം കഴിക്കണമെന്ന് നിർബന്ധിക്കപ്പെട്ടു, ഒരു മാസം മാത്രമേ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ എന്നും ജാസി പറഞ്ഞിരുന്നു.
