മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്ന് കങ്കണ
രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തത്.
ദില്ലി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.
‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന നിയമങ്ങള്‍ വേണം. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം വേണ്ടതാണിത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’–കങ്കണ പറഞ്ഞു.
'അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ?' -മറ്റൊരു ട്വീറ്റിൽ കങ്കണ കുറിക്കുന്നു.
അതേ സമയം കങ്കണയ്ക്ക് അവരുടെ ട്വീറ്റില്‍ തന്നെ നിരവധി മറുപടിയുണ്ട്. പലരും കങ്കണയുടെ കുടുംബത്തില്‍ അവര്‍ അടക്കം മൂന്ന് മക്കളാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.