നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം.

മുംബൈ: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് മരണവിവരം അറിയിച്ചത്. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നുവെന്നും രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും തിവാരി അറിയിച്ചതായി ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, ഗജനിയിലെ വില്ലൻ വേഷത്തിലൂടെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍. 

1980കളുടെ തുടക്കത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് പ്രദീപ് റാവത്ത്. ബി.ആർ. ചോപ്രയുടെ വിഖ്യാത സീരിയലായ 'മഹാഭാരത'ത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം ശ്രദ്ധനേടി. ഇതിലൂടെ മികച്ച സ്വഭാവനടനന്മാരിൽ ഒരാളായി തന്റേതായ ഒരിടം നേടിയെടുക്കാൻ റാവത്തിന് സാധിച്ചു. സൂര്യ നായകനായി എത്തിയ ​ഗജനിയിലെ വില്ലൻ വേഷത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധനേടിയ അദ്ദേഹം, ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ആമിർ ഖാനൊപ്പവും അഭിനയിച്ചു. ആമിർ ഖാന്റെ 'ലഗാൻ' എന്ന ചിത്രത്തിൽ ദേവ സിംഗ് എന്ന കഥാപാത്രത്തെയും റാവത്ത് അവതരിപ്പിച്ചിരുന്നു.

എസ്.എസ്. രാജമൗലിയുടെ 'സൈ' എന്ന ചിത്രം കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി മാറി. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സർഫറോഷ്, ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ, സ്റ്റാലിൻ, റൗഡി റാത്തോഡ്, വീരം, നേനെ രാജു നേനേ മന്ത്രി, ആയിരത്തിൽ ഒരുവർ, മാർക്കറ്റ് രാജ എംബിബിഎസ്, മിസ് മാച്ച് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ‍ ചെയ്ത കയ്യടി വാങ്ങി. സമീപകാലത്തും സിനിമയിൽ സജീവമായിരുന്ന നടൻ 'വാൾട്ടയർ വീരയ്യ', 'ഗുലു ഗുലു', 'ഛാവ' തുടങ്ങിയ ചിത്രങ്ങളിലും മറാത്തി പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming