ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്തിന്‍റെ പുതിയ ചിത്രം 'വേട്ടൈയന്‍' പ്രിവ്യൂ 10 ദശലക്ഷം കാഴ്ചക്കാരെ കടന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിതാഭ് ബച്ചന്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. 

ചെന്നൈ: ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം 'വേട്ടൈയന്‍' എന്ന ചിത്രത്തിലൂടെ മറ്റൊരു ആഗോള ഹിറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് രജനികാന്ത്. നിർമ്മാതാക്കൾ ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തുവിട്ട് ഒരാഴ്ച പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം 10 ദശലക്ഷം കടന്നു. 

ജയ് ഭീം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടൈയന്‍' വ്യവസ്ഥിതിക്കെതിരെ പോരാടുന്ന രജനികാന്ത് അവതരിപ്പിക്കുന്ന വിരമിച്ച ഒരു പോലീസുകാരന്‍റെ കഥയാണ് പറയുന്നത്. അഭിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

നേരത്തെ ചിത്രത്തില്‍ അഭിതാഭ് ബച്ചന് തമിഴില്‍ ശബ്ദം നല്‍കാന്‍ അണിയറക്കാര്‍ നിശ്ചയിച്ചിരുന്നത് നടന്‍ പ്രകാശ് രാജിനെയായിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറ്റിയെന്നാണ് വിവരം. എഐ സഹായത്തോടെ അമിതാഭിന്‍റെ ശബ്ദത്തില്‍ തന്നെ തമിഴ് ഡയലോഗുകള്‍ പറയിക്കാനാണ് ഇപ്പോള്‍ അണിയറക്കാര്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. നേരത്തെ ചിത്രത്തിലെ മനസിലായോ എന്ന ഗാനത്തില്‍ അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍റെ ശബ്ദം ചിത്രത്തിനായി വീണ്ടും പുനസൃഷ്ടിച്ചിരുന്നു. 

ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയോടെ എത്തുന്ന ചിത്രമാണ് 'വേട്ടൈയന്‍'. എന്നാല്‍ ഏറ്റവുമൊടുവില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ഒരു പ്രിവ്യൂ വീഡിയോയിലെ സര്‍പ്രൈസ് മറ്റൊരു അഭിനേതാവിന്‍റെ സാന്നിധ്യമാണ്. മലയാളി താരം സാബുമോന്‍ അബ്ദുസമദ് ആണ് അത്. 

ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും അമിതാഭും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച കാലിക പ്രസക്തമായ ഒരു സോഷ്യല്‍ ആക്ഷന്‍ ഡ്രമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. 

'പുഷ്പ സംവിധായകന് എല്ലാം അറിയാം': പോക്സോയില്‍ അകത്തായ ജാനി മാസ്റ്റര്‍ , ഒപ്പം ഭാര്യയുടെ വെളിപ്പെടുത്തല്‍ !

ആഗോള വേട്ട തുടങ്ങി 'വേട്ടൈയന്‍': രജനി ചിത്രത്തിന്‍റെ ബുക്കിംഗിന് യുഎസില്‍ വന്‍ പ്രതികരണം !