Asianet News MalayalamAsianet News Malayalam

എങ്ങനെയാകും വിദ്യാ ബാലൻ ശകുന്തളാ ദേവിയായിട്ടുണ്ടാകുക, ട്രെയിലര്‍ നാളെ

ഇന്ത്യൻ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരുള്ള ശകുന്തളാ ദേവിയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Vidya Balan Sakuthala Devi film trailer
Author
Mumbai, First Published Jul 14, 2020, 7:16 PM IST

വിദ്യാ ബാലൻ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിനും റിലീസിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.  ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടുമെന്നാണ് വിദ്യാ ബാലൻ അറിയിച്ചിരിക്കുന്നത്.

അനു മേനോൻ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്. ഗണിതശാസ്‍ത്രജ്ഞയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയായ ശകുന്തള ദേവിയുടെ ജീവിതം വിദ്യാ ബാലൻ വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ അത് മികച്ച ഒരു കഥാപാത്രം ആയിരിക്കുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. ശകുന്തള ദേവിയായിട്ടുള്ള വിദ്യാ ബാലന്റെ അഭിനയപ്രകടനം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നതും. വിദ്യാ ബാലൻ എങ്ങനെയാകും ശകുന്തളാ ദേവിയായി മാറിയിട്ടുണ്ടാകുക എന്നത് അറിയാൻ അതുകൊണ്ടുതന്നെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശകുന്തള ദേവിയായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താൻ എന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു. കണക്കുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് താൻ എന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു. ശകുന്തള ദേവിയുടെ കഥാപാത്രം ആകുന്നതിന് രൂപത്തിലും ഭാവത്തിലും ഒക്കെ വിദ്യാ ബാലൻ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബർ നാലിനാണ് ശകുന്തളാ ദേവിയുടെ ജനനം. സര്‍ക്കസുകാരനായ പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ കാട്ടിയായിരുന്നു കണക്കുകളുമായി ചെറുപ്പത്തിലേ ശകുന്തളാ ദേവി കൂട്ടുകൂടിയത്. മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമായ ഇംപീരിയല്‍ കോളേജില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.  ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ആ കോളേജില്‍ പോകാൻ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു വിദ്യാ ബാലൻ പറഞ്ഞിരുന്നത്.  എണ്‍പതിനാലാമത്തെ വയസില്‍ ഏപ്രില്‍ 21നായിരുന്നു ശകുന്തള ദേവി അന്തരിച്ചത്.

വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios